KOLLAD | A Captivating Land


Kerala’s towns are far removed from big-city concrete jungles, and the dividing line between urban and rural is fine indeed, with green avenues and placid backwaters gracing the busiest cites, and tarred roads and public schools evident in smallest villages.

Palm-fringed river side, endless paddy fields, rolling hills, back waters that snake past tiled-roof house and spotless village roads: Kollad is a land of unmatched beauty. Malayali society is unique, boasting a highly literate population, a sex ratio favoring women, matriarchal sub-societies and a people unfettered by the divisions of case and creed. Diverse religions live here in peaceful amicability, each enriching the state with its customs and practices. Add vibrant arts and colorful festivals, ancient shrines and delectable cuisine, and Kollad is a must stop destination.

Thursday, January 15, 2009

കൃസ്തുമതത്തിലെ ഉണര്‍വ് പ്രസ്ഥാനങ്ങളുടെ ചരിത്ര വിശകലനം

19-ാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറില്‍ രൂപംകൊണ്ട ക്രിസ്ത്യന്‍ ഉണര്‍വ് പ്രസ്ഥാനത്തിന്റെ ചരിത്രവിശകലനമാണിത്. ഉണര്‍വ്‌യോഗങ്ങളുടെ ഫലമായി ‘ആറുവര്‍ഷപാര്‍ട്ടി’ അല്ലെങ്കില്‍ ‘കന്നീറ്റി ഉണര്‍വ് സഭ ‘ എന്ന ഒരു പ്രസ്ഥാനം (Vidwankutty Movement ) യുസ്തുസ് യോസേഫ് (വിദ്വാന്‍കുട്ടി)എന്ന തമിഴ് ബ്രാഹ്മണന്റെ നേതൃത്വത്തില്‍ 1875-ല്‍ രൂപംകൊണ്ടു. കൊളോണിയല്‍ കാലഘട്ടത്തിലെ തദ്ദേശ-വിദേശമായ എല്ലാവിധ എഴുത്തുകളിലും, ആഖ്യാനങ്ങളിലും വിട്ടുകളയലോടുകൂടിയും, ശത്രുപക്ഷത്ത് നിര്‍ത്തിയുംകൊണ്ട് രേഖപ്പെടുത്തലുകള്‍ക്ക് വിധേയമാക്കിയ ചരിത്രമായിരുന്നു ഉണര്‍വ് സഭകളുടേത്. ’1881 ഒക്‌ടോബര്‍ രണ്ടിനു രണ്ടുമണിക്ക് ലോകാവസാനം’ എന്ന് വിളംബരം ചെയ്ത് പ്രവര്‍ത്തിച്ച വലിയ ഒരു പ്രസ്ഥാനമായിരുന്നു ഈ ഉണര്‍വ് സഭ.തിരുവതാംകൂറില്‍ (travancore state) പ്രധാനമായും നാലുണര്‍വ്വുകളാണ് ശക്തമായി ആഞ്ഞടിച്ചത്. വിദ്വാന്‍കുട്ടിയില്‍ തുടങ്ങി ഈ ഉണര്‍വിന്റെ ഘോഷങ്ങള്‍ 1908-ല്‍ പൊയ്കയില്‍ യോഹന്നാനിലാണ് (Poykayil Johannan)അവസാനിക്കുന്നത്. ഇത് ഒരിക്കലും പൂര്‍ത്തിയാക്കപ്പെട്ടതോ, തുടര്‍ച്ചയായതോ അല്ലായിരുന്നു. ക്രിസ്തുമതത്തിനെയും ബൈബിളിനെയും ചുറ്റിപ്പറ്റി തന്നെയാണ് ഇതു നാലും വളര്‍ന്നത്. ആദ്യ ഉണര്‍വ് പ്രസ്ഥാനത്തിനെ (Christians revelation in Kerala) മാത്രമാണ് ഇതില്‍ വിശകലനവിധേയമാക്കിയത്. ~


ആംഗ്ലിക്കന്‍ മിഷണറി (CMS mission india) അവബോധങ്ങള്‍ മാത്രമാണ് ക്രൈസ്തവരായ കീഴാള-ന്യൂനപക്ഷജനതയുടെ സാമൂഹ്യപരിവര്‍ത്തനത്തിനു കാരണമായതെന്നു പറയുകയും, ഇതേ കാലയളവില്‍ നടന്ന മറ്റ് സാമൂഹ്യ ഇടപെടലുകളെ പ്രാധാന്യം കുറഞ്ഞ ഭൂതകാലമാക്കി മാറ്റി നിര്‍ത്തുകയോ, ഒഴിവാക്കുകയോ ആണ് ചരിത്ര രചയിതാക്കള്‍ ചെയ്യുന്നത്. ചില ഭൂതകാല സംഭവങ്ങളെ ചരിത്രരചയിതാക്കള്‍ ഭ്രാന്താണെന്നു മുദ്രകുത്തുകയും, ക്രൈസ്തവസഭാ ചരിത്രരചയിതാക്കള്‍ പൈശാചികപ്രവര്‍ത്തന പട്ടികയില്‍പ്പെടുത്തി തള്ളിക്കളയാറുമുണ്ട്. അതായത് സാമൂഹ്യ ജീവിതത്തില്‍ വേണ്ടവിധത്തില്‍ ആത്മീയമായും, ഭൗതികമായും ജനങ്ങളില്‍ ഇടപെടീലുകള്‍ നടത്താന്‍ സാധിക്കാതെ കീഴാളഭൂതകാല സംഭവങ്ങളായി ഇതിനെ ചിത്രീകരിക്കുന്നു. ഒരു പക്ഷെ, ഈ കീഴാളഭൂതകാലം ചരിത്രവത്കരണത്തെ ചെറുക്കുന്നതിനാലായിരിക്കാം പറയത്തക്ക ചരിത്രപ്രാധാന്യം ലഭിക്കാതെയിരിക്കുന്നത്. ബ്രാഹ്മണ നേതൃത്വത്തില്‍ ഉണ്ടായ ഈ പ്രസ്ഥാനത്തിന്റെ ഭൂതകാലത്തിനെ കീഴാളഭൂതകാലമെന്ന സംജ്ഞ ഉപയോഗിക്കേണ്ടിവരുന്നത്, കീഴാളഭൂതകാലമെന്നത് ”സാമൂഹ്യമായി കീഴേക്കിടയിലുള്ളതോ കീഴാളമായതോ ആയ വിഭാഗങ്ങളുടെയോ ന്യൂനപക്ഷ അസ്തിത്വങ്ങളുടേതോ മാത്രമല്ല. അധീശസ്ഥാപനങ്ങളുടെ ‘വന്‍’ ആഖ്യായികകളാല്‍ കീഴേക്കിടയിലാക്കപ്പെട്ട ജീവിതലോകങ്ങളില്‍ പങ്കാളിത്തമുള്ളിടത്തോളം വരേണ്യ-അധീശവിഭാഗങ്ങള്‍ക്കും കീഴാളഭൂതകാലങ്ങളുണ്ടാവാം.”


19-ാം നൂറ്റാണ്ടില്‍ ആംഗ്ലിക്കല്‍ ക്രിസ്തുമതവുമായി (Anglican Church of England) സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ തുടങ്ങിയ തദ്ദേശിയര്‍, മിഷണറി പഠിപ്പിക്കലുകളെ വിമര്‍ശനബുദ്ധിയോടുകൂടി നോക്കികാണുകയും, എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസപരിഷ്‌കരണത്തിനുവേണ്ടിയുള്ള അവരുടെ എതിര്‍പദ്ധതികള്‍ ക്രൈസ്തവ മതത്തിനോട് സാമ്യം പുലര്‍ത്തുന്നവയുമായിരുന്നു. ക്രൈസ്തവ മതത്തിനെ തദ്ദേശീയ ചിന്തയിലൂടെ വ്യാഖ്യാനിക്കുകയായിരുന്നു അവര്‍ ചെയ്തത്. ആംഗ്ലിക്കന്‍ ബൈബിളിന്റെ വെളിച്ചത്തില്‍ രൂപം കൊണ്ട പ്രസ്ഥാനങ്ങള്‍ എല്ലാംതന്നെ അവയെ കവച്ചുെയ്ക്കുന്നതായിട്ടാണ് 19, 20 നൂറ്റാണ്ടുകളില്‍ രൂപം കൊണ്ട പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകുന്നത്. തദ്ദേശിയരുടെ ക്രിസ്തുമത വിശ്വാസത്തിന്റെ പുനര്‍വ്യഖ്യാനമാണ് ആധുനികത എന്ന ആശയത്തെയും അതിന്റെ ഉപഉല്പന്നങ്ങളെയും കൂടുതല്‍ ജനായത്തമാക്കിയത്. അതായത് മേലേക്കിടയില്‍ മാത്രം നിലനിന്നിരുന്ന പലതിനേയും കീഴേക്കിടയിലേക്ക് എത്തിച്ചതും, ജനകീയമാക്കിയതും തദ്ദേശീയര്‍ വഴിയാണ്. അതിലേയ്ക്കുള്ള അന്വേഷണമാണീ ലേഖനം.


ഉണര്‍വ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലൂടെ ആധുനികാശയങ്ങളുടെയും, സാംസ്‌കാരികതയുടെയും സഞ്ചാരത്തെ പിന്തുടരാന്‍ ശ്രമിക്കുന്നുണ്ടിതില്‍. കൊളോണിയല്‍ രേഖപ്പെടുത്തലുകളാണ് ഈ എഴുത്തിന് മുഖ്യ ആധാരമാക്കിയിരിക്കുന്നത്. ഇതില്‍ പ്രതിപാദിക്കപ്പെടുന്ന സ്ഥലങ്ങള്‍ പ്രധാനമായും തിരുവല്ല, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി പ്രദേശങ്ങളാണ്. കോളോണിയല്‍ കാലഘട്ടത്തിലെ ഒരു പ്രത്യേക ഭാഗത്തിനെ മാത്രം അടര്‍ത്തി എടുത്തു വിശകലനം നടത്തുമ്പോള്‍ അതിന്റെ എല്ലാവിധ പോരായ്മകളും, പ്രശ്‌നങ്ങളും ഇതില്‍ കാണാന്‍ സാധിക്കും. പ്രത്യേകിച്ച് ജാതീയസമൂഹത്തില്‍ നിന്നും, വിവിധ കീഴാള- മറ്റ് ജാതികള്‍ തമ്മില്‍ കൂട്ടിച്ചേരുന്നതിന്റെ ഇടയിലുണ്ടാകുന്ന വൈരൂദ്ധ്യവും, സംഘര്‍ഷവും ഒന്നും തന്നെ വേണ്ടവിധം വികസിപ്പിക്കാനും സാധിച്ചിട്ടില്ല.

ഉണര്‍വ് യോഗപ്രസ്ഥാനങ്ങളുടെ പ്രചാരകന്‍മാരായിരുന്ന യുസ്തുസ് യോസേഫിന്റെയും, സഹോദരങ്ങളുടെയും ചരിത്രത്തില്‍നിന്നാണ് ഇത് പറഞ്ഞു തുടങ്ങുന്നത്.

വിദ്വാന്‍കുട്ടി (Vidhuwan Kutty Achen )

പാലക്കാട് മഞ്ഞപ്പുറം ഗ്രാമത്തില്‍ വെങ്കിടേശ്വരഭാഗവതരുടേയും, മീനാക്ഷിയുടേയും കടിഞ്ഞൂല്‍ പുത്രനായി 1835 സെപ്റ്റംബര്‍, നാലിനു ജനിച്ച രാമയ്യന്‍ ആണ് പില്‍ക്കാലത്ത് വിദ്വാന്‍കുട്ടി, യുസ്‌തോസ് യോസഫ്, യുയോരാലിസന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടത്. വെങ്കിടേശ്വരഭാഗവതര്‍ തിരുവതാംകൂറിലേക്ക് എത്തപ്പെട്ടതിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ആഖ്യാനങ്ങളാണ് ഉള്ളത്. വസ്ത്രവ്യപാരത്തിനായി കരുനാഗപ്പള്ളിയില്‍ എത്തിയെന്നും, സംഗീതാദ്ധ്യാപകനാര്‍ത്ഥം ശാസ്താംകോട്ടയ്ക്കു സമീപം എത്തിയെന്നു പറയപ്പെടുന്നു. വെങ്കിടേശ്വരഭാഗവതര്‍- മീനാക്ഷി ദമ്പതികള്‍ക്ക് രാമയ്യനെ കൂടാതെ വെങ്കിടകൃഷ്ണന്‍, സുബ്രഹ്മണ്യന്‍, സൂര്യനാരായണന്‍, ഗോവിന്ദന്‍, പത്മനാഭന്‍ എന്ന ആറു പുത്രന്മാരും, അലുമേലു എന്ന ഒരു പുത്രിയും ജനിച്ചു. നാലാമതായി ജനിച്ച അലുമേലു നാലാം വയസ്സില്‍ മരണപ്പെട്ടു.

1852കള്‍ മുതല്‍ ഈ കുടുംബം തേവലക്കര ഇടയ്ക്കട്ടും വീട്ടില്‍ നിന്നും ദാനമായി കൊടുക്കപ്പെട്ട ഒരു മഠത്തിലും, പിന്നീട് ചവറയില്‍ കാവിനാല്‍ രാമക്കുറുപ്പു ദാനമായി കൊടുക്കപ്പെട്ട കാവിനാല്‍ മഠത്തിലുമാണ് പാര്‍ത്തുവന്നത്. ഈ കാലയളവിനുള്ളില്‍ മൂത്ത പുത്രനായ രാമയ്യര്‍ മലയാളം, തമിഴ് സംസ്‌കൃതഭാഷകളിലും ജ്യോതിശാസ്ത്രം, സംഗീതം, ജാതകം എഴുത്ത്, പ്രശ്‌നം വെപ്പ്, മുഹൂര്‍ത്തം പറയാനുള്ളതിലും പ്രാവിണ്യം നേടിയിരുന്നു. ഈ കാലഘട്ടത്തിലാണ് ഇദ്ദേഹത്തിനു വിദ്വാന്‍കുട്ടി എന്ന പേരു ലഭിക്കുന്നത്. ഈ പേരു ലഭിക്കുന്നതിന് പിന്നില്‍ പല സംഭവങ്ങളാണ് ചേര്‍ത്തു വെച്ചിരിക്കുന്നത്. ”1850 ല്‍ ഉത്രം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മുറജപസദ്യ നടത്തുകയുണ്ടായി. സദ്യയെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ചോദിച്ച് രാജാവ് കൊട്ടിലില്‍ എത്തി. ബാലനായ രാമയ്യന്റെ അടുെത്തത്തിയപ്പോള്‍ കൂസല്‍ കൂടാതെ ഇങ്ങനെ പറഞ്ഞു- ”സദ്യവട്ടമെല്ലാം കേമമായി, പക്ഷെ മീനില്ലായ്ക കൊണ്ട് ഊണാര്‍ക്കും സുഖമായില്ല. മീനില്ലാത്തതു ഒരു വലിയ കുറവു തന്നെയാണ് സ്വാമി.” സകലരുടെയും കണ്ണു ബാലനു നേര്‍ക്ക് തിരിഞ്ഞു. ”കുട്ടി മത്സ്യം ഉപയോഗിക്കാറുണ്ടോ? മത്സ്യം ഇഷ്ടമാണല്ലേ?” രാജാവ് ചോദിച്ചു. ”ഞാന്‍ ഒരിക്കലും മത്സ്യം ഉപയോഗിച്ചിട്ടില്ല. കൂട്ടുകയുമില്ല സ്വാമി. പക്ഷെ, ഒരു മത്സ്യം പോലുമില്ലാത്ത പത്മനാഭക്ഷേത്രകുളത്തില്‍ സദ്യയൂണുകാര്‍ കൈകഴുകി വറ്റു മുഴുവന്‍ കല്‍പടകുകളില്‍ അടിഞ്ഞു തങ്ങികിടക്കുന്നു. എല്ലാവരും അറപ്പോടു കൂടിയാണ് അവിടെ കൈകഴുകുന്നത്. മീനുണ്ടായിരുന്നെങ്കില്‍ വറ്റു മുഴുവന്‍ തിന്നു തീര്‍ത്തുകൊള്ളുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. ഇതുകേട്ട രാജാവ് അത്യന്തം സന്തുഷ്ടനായി. ”കുട്ടി വിദ്വാന്‍ തന്നെ സംശയമില്ല” എന്നു കല്പിച്ചു. അങ്ങനെ രാമയ്യനു ലഭിച്ച പേരാണ് വിദ്വാന്‍കുട്ടി എന്നത്.2 കരുനാഗപ്പള്ളിയിലെ അഴകത്ത് കാരണാക്കുറിപ്പിന്റെ കീഴില്‍ പഠനം നടത്തിയപ്പോള്‍ ഏറ്റവും സമര്‍ത്ഥനായ ശിഷ്യന്‍ എന്ന നിലയില്‍ ലഭിച്ച പദവിയാണ് വിദ്വാന്‍കുട്ടി എന്നതാണ് മറ്റൊരു ആഖ്യാനം. ഉത്രം തിരുന്നാളിന്റെ സദസ്സില്‍ സംഗീതക്കച്ചേരിയും- സംസ്‌കൃതശ്ലോകങ്ങളും ചൊല്ലിയതിന്റെ പേരില്‍ ലഭിച്ച പദവിയാണ് വിദ്വാന്‍ കുട്ടി എന്ന് മറ്റൊരു സംഭവം. സംസ്‌കൃതത്തില്‍ അഗാധപാണ്ഡിത്യം ഉണ്ടെന്നു മനസ്സിലാക്കി ഒരു അദ്ധ്യാപകന്‍ ഇട്ടതാണ്വിദ്വാന്‍ കുട്ടി എന്ന പേര് എന്നും പറയപ്പെടുന്നു. ഈ ബ്രാഹ്മണ കുടുംബം കുറച്ച് കാലം തിരുവനന്തപുരത്ത് താമസിക്കാനിടയായി. ഈ കാലത്ത് രാമയ്യന്റെ അമ്മയുടെ നേത്രരോഗം കാരണം തേവലക്കര വരികയുണ്ടായി. തേവാലക്കരയില്‍ വെച്ച് രാമയ്യനും സഹോദരങ്ങളും അവരുടെ വിദ്യാഭ്യാസ ജീവിതം കൂടുതല്‍ മെച്ചപ്പെടത്തി. ഭാര്യയെ ചികിത്സിക്കുന്ന ക്രിസ്ത്യാനി വൈദ്യന്റെ ജീവിതരീതിയെ വെങ്കിടേശ്വരഭാഗവതര്‍ ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ വിശ്വാസരീതിയോടു ജിജ്ഞാസയും ഉണ്ടായി. ഇതിനിടയില്‍ വെങ്കിടേശ്വരഭാഗവതര്‍ക്ക് ഒരു ബൈബിള്‍ ലഭിക്കുകയുമുണ്ടായി. അത് പതിവായി അദ്ദേഹം കുടുംബത്തിലെ എല്ലാവരേയും വായിച്ചു കേള്‍പ്പിച്ചിരുന്നു. പ്രത്യേകിച്ച് മീനാക്ഷിയമ്മാളിനായിരുന്നു ക്രിസ്തീയ പഠിപ്പിക്കലുകളോട് കൂടുതല്‍ ആകര്‍ഷണം തോന്നിയത്.

യുസ്തൂസ് യോസേഫ് (Yusthos Joseph alias Vidwankutty)
രാമയ്യനു 21 വയസ്സുള്ളപ്പോള്‍, 1857ല്‍ കരുനാഗപ്പള്ളിയിലെ പുത്തൂര്‍ മഠത്തിലെ സീതാദേവി എന്ന പത്തുവയസ്സുകാരിയെ വിവാഹം ചെയ്തു. ഇതേ കാലഘട്ടത്തിലാണ് ജോസഫ് പീറ്റ് എന്ന ആംഗ്ലിക്കന്‍ മിഷണറി മാവേലിക്കര കേന്ദ്രമാക്കി സമീപപ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചരുന്നത്. പീറ്റ് 1840 ല്‍ മാവേലിക്കരയില്‍ ഒരു ആംഗ്ലിക്കല്‍ ദേവാലയം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈഴവര്‍ക്കിടയിലായിരുന്നു മാവേലിക്കരയിലെയും, സമീപപ്രദേശങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍. ചെപ്പാട് (1847), പുതുപ്പള്ളി (1852), കൃഷ്ണപുരം (1847), കന്നീറ്റി (1847), ഞക്കനാല്‍ (1847) ഭരണിക്കാവ് (1844), കറ്റാനം (1857), ക്ലാപ്പന (1849) തുടങ്ങിയ പരിപൂര്‍ണ്ണ ഈഴവസഭകള്‍ പീറ്റ് സ്ഥാപിക്കുകയുണ്ടായി. 1841-ല്‍ 218 പേജുകളുള്ള ഒരു ‘മലയാള വ്യാകരണ പുസ്തകവും’, ‘ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’ എന്ന നോവലും
ജോസഫ് പീറ്റ് എന്ന യൂറോപ്പ്യന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ചു. വിദേശിയായ ഒരാള്‍ മലയാളം വ്യാകരണം എഴുതിയതറിഞ്ഞ്, ആ അദ്ഭുത മനുഷ്യനെ കാണുന്നതിനായും, തന്റെ ബൈബിള്‍ സംബന്ധമായ സംശയങ്ങള്‍ ചോദിക്കുന്നതിനായും രാമയ്യന്‍ ജോസഫ് പീറ്റ് എന്ന മിഷണറിയുടെ അടുക്കല്‍ എത്തി. കന്നീറ്റി സി. എം. എസ് സഭയിലെ ജെ. തര്യന്‍ എന്ന പാതിരിയാണ് ജോസഫ് പീറ്റിന്റെ അടുക്കലേയ്ക്കു പറഞ്ഞയക്കുന്നത്. ക്രിസ്തുമതത്തെ കുറിച്ചും, മറ്റു തത്വസംഹിതകളെകുറിച്ചുമെല്ലാം ഇവര്‍ ദീര്‍ഘനേരം സംസാരിച്ചു. പിന്നീട് പല ദിവസങ്ങളിലും മാവേലിക്കരയില്‍വെച്ച് ഇവര്‍ കൂടിക്കാണുകയും കൂടുതല്‍ കാര്യങ്ങള്‍ പരസ്പരം സംസാരിക്കുകയുമുണ്ടായി. ജോണ്‍ ബെന്ന്യാന്‍ എഴുതിയ പരദേശി മോക്ഷയാത്രയുടെ ഒരു പ്രതി ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. ഈ പുസ്തകം ആ ബ്രാഹ്മണ കുടുംബത്തെ മതപരിവര്‍ത്തനം എന്ന ആശയത്തിലെത്തിച്ചു.3 രാമയ്യന്റെയും, വെങ്കിടകൃഷ്ണന്റെയും, സുബ്രഹ്മണ്യന്റെയും ഭാര്യമാര്‍ ഈ തീരുമാനത്തെ എതിര്‍ക്കുകയും അവരുടെ വീടുകളിലേക്ക് പിണങ്ങിപ്പോവുകയും ചെയ്തു. മൂത്ത രണ്ടു സഹോദരങ്ങളുടെ ഭാര്യാപിതാക്കന്മാരില്‍, ഒരാള്‍ കോടതിയിലെ പോലീസ് ഉദ്യോഗസ്ഥനും, മറ്റൊരാള്‍ പബ്ലിക് ഓഫീസിലെ ഉദ്യോഗസ്ഥനുമായിരുന്നു. ഈ ഒരു കാരണം ബ്രാഹ്മണ കുടുംബത്തിന്റെ മതപരിവര്‍ത്തന തീരുമാനത്തിന്റെ പ്രചരണം വളരം വേഗത്തിലാക്കി. വാര്‍ത്തയറിഞ്ഞ് ബ്രാഹ്മണ നേതാക്കള്‍ ഇവരെ വന്നു കാണുകയും, പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ഉണ്ടായി. ഈ തീരുമാനത്തിനു കാരണം ജോസഫ് പീറ്റില്‍ ആരോപിച്ചു കുറച്ചാളുകള്‍ സായിപ്പിനെ പോയി കാണുകയും മതപരിവര്‍ത്തനത്തിനെതിരായി സംസാരിക്കുകയും ഉണ്ടായി. വെങ്കിടേശ്വരഭാഗവതരുടെ കുടുംബത്തിനെ മോഷണകുറ്റവും, മറ്റു കള്ളക്കേസുകളും ചുമത്തി ജയിലിലടച്ചു. ഇതറിഞ്ഞ് എത്തിയ ജോസഫ് പിറ്റ് ഒരു പരാതി എഴുതി ജഡ്ജിയായ ബ്രാഹ്മണനു നല്‍കി. പീറ്റ് കൊടുത്ത പരാധി കടലാസ്സ് കോടതിയില്‍ പരസ്യമായി കത്തിച്ചുകളഞ്ഞു. ജഡ്ജി അവര്‍ക്ക് ജാമ്യം നിഷേധിച്ചു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഒരു ജയില്‍ ഓഫീസര്‍ മുഖേന ഇവരെ വെറുതെ വിടുകയുണ്ടായി. ജയില്‍ മോചിതരായ ഇവര്‍ എത്രയും വേഗം സ്‌നാനപ്പെടണമെന്ന തീരുമാനം സായിപ്പിനെ അറിയിച്ചു. രണ്ടാമനായ വെങ്കിടകൃഷ്ണന്‍ ഒരു ദിവസം കുടുമി മുറിയ്ക്കുകയയും, മുഖത്തെ രോമങ്ങള്‍ വടിക്കുകയും ചെയ്തു. ഈ സംഭവം പീറ്റ് സായിപ്പിനെ വളരെയധികം ആകര്‍ഷിക്കുകയും, ഹൃദയസ്പര്‍ശിയായി തീരുകയും ചെയ്തു. പീറ്റ് അദ്ദേഹത്തിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയും സ്‌നാനപ്പെടുന്നതിനായി സ്വാഗതം ചെയ്തു. ഇതറിഞ്ഞ വെങ്കിടകൃഷ്ണന്റെ ഭാര്യ തല മുണ്ഡനം ചെയ്യുകയും നിത്യവിധവയായി കഴിയാന്‍ തീരുമാനം എടുക്കുകയും ഉണ്ടായി. എന്നാല്‍ മൂത്ത പുത്രന്‍ രാമയ്യന്റെ ഭാര്യയും, ഭാര്യാമാതാവും ക്രിസ്തുമതത്തില്‍ ചേരാം എന്ന തീരുമാനം കൈക്കൊണ്ട് തിരികെ വന്നു.

1861 ഓഗസ്റ്റ് മാസം മാവേലിക്കരയില്‍വെച്ച് ജോസഫ് പീറ്റ് എന്ന മിഷണറിയാല്‍ വെങ്കിടേശ്വരഭാഗവതരും കുടുംബവും സ്‌നാനപ്പെട്ടു. പത്തു ബ്രഹ്മണരും പന്ത്രണ്ട് ഈഴവരുമായിരുന്നു അന്നേ ദിവസം സ്‌നാനപ്പെട്ടത്. വെങ്കിടേശ്വരഭാഗവതര്‍, കൊര്‍ന്നല്ല്യോസ് യുസ്തുസ് എന്ന നാമത്തില്‍ സ്‌നാനം ചെയ്തു. പിതാവിന്റെ പേര് ആദ്യം ചേര്‍ത്തുകൊണ്ട് മക്കള്‍ യഥാക്രമം രാമയ്യന്‍ യുസ്തുസ് യോസഫ് എന്നും, വെങ്കിടകൃഷ്ണന്‍ യുസ്തുസ് യാക്കോബ് കുട്ടി എന്നും, സുബ്രഹ്മണ്യന്‍ യുസ്തുസ് മത്തായികുട്ടി എന്നും, സൂര്യനാരായണന്‍ യുസ്തുസ് യോഹന്നാന്‍ എന്നും, ഗോവിന്ദന്‍ യുസ്തുസ് ഫിസിപ്പോസ് എന്നും, പത്മനാഭന്‍ യുസ്തുസ് ശമുവേല്‍ എന്നും പേരുകള്‍ സ്വീകരിച്ചു സ്‌നാനപ്പെട്ടു. മീനാക്ഷിയമ്മാള്‍ സാറാ എന്ന പേരും, രാമയ്യന്റെ ഭാര്യ മേരി എന്നും, രാമയ്യന്റെ ഭാര്യാമാതാവ് എലിസബത്ത് എന്നും പേരുകളോടു കൂടി ആംഗ്ലിക്കല്‍ സഭയില്‍ ചേര്‍ന്നു. സ്‌നാനന്തരം ജോസഫ് പീറ്റിന്റെ ബംഗ്ലാവിലായിരുന്നു ഇവര്‍ 10 പേരും കുറച്ചുകാലം താമസിച്ചത്. ഈ കാലത്ത് ഇവര്‍ മിഷണറിയില്‍ നിന്നും വേദപുസ്തകം കൂടുതല്‍ പഠിക്കുകയും ബൈബിള്‍ സംബന്ധമായ അറിവ് നേടുകയും ചെയ്തു. 1863 ല്‍ കൊര്‍ന്നല്ലോസ് യുസ്തൂസ് മരണപ്പെട്ടു. ജോസഫ് പീറ്റിന്റെ അടുത്തു നിന്നു വേദപഠനം നടത്തുന്നതിനിടയില്‍ യുസ്തൂസ് യോസഫിനെയും, യുസ്തൂസ് മത്തായിക്കുട്ടിയേയും മാവേലിക്കരപ്പള്ളിയുടെ ഉപദേശിയായി നിയമിച്ചു. യാക്കോബ് കുട്ടിയെ കന്നീറ്റി പള്ളിയിലെ ഉപദേശിയായും ഏര്‍പ്പെടുത്തി.

ഇതിനുശേഷം യുസ്തൂസ് യോസഫിനെ അച്ചന്‍പട്ടത്തിന് പഠിപ്പിക്കാന്‍ വിടുകയും 1869 ല്‍ കന്നീറ്റി ഇടവക പട്ടക്കാരനാക്കി നിയമിക്കുകയും ചെയ്തു. കന്നീറ്റി ഇടവക പട്ടക്കാരനായി യുസ്തുസ് യോസേഫിന്റെ സഭയില്‍ 1871-ല്‍ മഡോക്‌സ് മിഷണറിയുടെ ചിന്തയാല്‍ രൂപംകൊണ്ട ഒരു ദലിത് അദ്ധ്യാപക പരിശീലന സ്‌ക്കൂള്‍ ആരംഭിക്കുകയുണ്ടായി. കന്നീറ്റി മിഷന്‍ പുരയിടത്തിന്റെ അടുത്ത് ഒരു കെട്ടിടം ഉണ്ടാക്കി പന്ത്രണ്ട് ദലിത് യുവാക്കന്മാര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ചെയ്തുകൊടുത്തു. വിവിധ സ്ഥലങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പദ്ധതിയായിരുന്നു ഇത്. യുസ്തൂസ് യോസഫിന്റെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ പാഠപദ്ധതിയില്‍ അദ്ദേഹത്തിന്റേതായ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ തുടങ്ങി. കൗപിനം, അരയില്‍ മാത്രം നാമമാത്രമായ വസ്ത്രം ധരിച്ചിരുന്ന ദലിത് വിദ്യാര്‍ത്ഥികളെ ഇവയ്ക്കു പകരമായി വൃത്തിയുള്ളതും നല്ലതുമായ വസ്ത്രം ധരിപ്പിക്കാന്‍ പ്രേരിപ്പിച്ചു. സമത്വമെന്ന തന്റെ ആശയത്തിന്റെ തുടക്കമായിരുന്നു ഈ അദ്ധ്യാപക പരിശീലന സ്‌ക്കൂളില്‍ കാണപ്പെട്ടത്. പിന്നീട് ഇദ്ദേഹത്തിന്റെ വിശ്വാസരീതി മാറിയതും, കന്നീറ്റി ഉണര്‍വ് സഭയുടെ സ്ഥാപനവും എല്ലാം അദ്ധ്യാപക പരിശീലനകളരി കന്നീറ്റിയില്‍ നിന്നും മാറ്റുന്നതിനു കാരണമായി. ഈ കാലത്തില്‍ യാക്കോബ് കുട്ടിയും, മത്തായി കുട്ടിയും കോട്ടയം സി.എന്‍.ഐ യില്‍ പഠിയ്ക്കുകയും അതോടൊപ്പം മാവേലിക്കരയിലെ മിഷന്റെ കീഴിലുള്ള സഭകളില്‍ ജോലിയും ചെയ്തിരുന്നു. ഈ സമയം മുതലാണ് ഉണര്‍വിന്റെ കാറ്റ് വീശിത്തുടങ്ങിയത്. ഇനി വരുന്ന ഭാഗത്ത് ഉണര്‍വ് പ്രസ്ഥാനങ്ങളുടെ ചരിത്രമാണ് വിവരിക്കാന്‍ ശ്രമിക്കുന്നത്.


തിരുവിതാംകൂറില്‍ ഉണര്‍വ് തുടങ്ങുന്നു
ഉണര്‍വ് എന്നത് വിശ്വാസത്തിലുണ്ടാക്കപ്പെടുന്ന ഒരു പ്രതിഭാസമാണ്. നിര്‍വ്വചനങ്ങളില്‍ ഒതുങ്ങാത്ത ഉണര്‍വ് എന്ന പദം ഇതില്‍ ഉപയോഗിക്കുന്നത് അമിതമായ ക്രിസ്തീയ വിശ്വാസം എന്ന കാരണത്താല്‍ ജനങ്ങള്‍ കൂട്ടമായി ആരുടെയെങ്കിലും നേതൃത്വത്തില്‍ നടത്തുന്ന യോഗങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ്. ഇത് ഞായറാഴ്ച്ച നടക്കാറുള്ള ആരാധനയില്‍നിന്ന് വ്യത്യസ്തമാണ്. കൈയ്യടി, നിലവിളി, നൃത്തം തുടങ്ങിയവയും മറുഭാഷകളും ഈ യോഗങ്ങളില്‍ സംസാരിക്കാറുണ്ട്. മിഷണറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഉണര്‍വുയോഗങ്ങളെക്കുറിച്ച് അറിവു ലഭിച്ചു. ജോണ്‍ ക്രിസ്റ്റ്യന്‍ അരുളപ്പാന്‍ എന്ന തിരുന്നല്‍വേലി സ്വദേശിയില്‍നിന്നാണ് തെക്കേ ഇന്ത്യയിലെ ഉണര്‍വ് ചരിത്രം തുടങ്ങുന്നത്. ക്രിസ്തുവിന്റെ രണ്ടാംവരവ് എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുക എന്നതായിരുന്നു പ്രധാന ദൗത്യം. 1853 ലും, 1859 ലും അരുളപ്പാന്‍ തിരുവിതാംകൂറിലെ പല സ്ഥലങ്ങളിലും വന്ന് ഉണര്‍വ് യോഗങ്ങള്‍ക്ക് തുടക്കമിട്ടു. 1860 കള്‍ക്ക് ശേഷം മലങ്കരസഭയെ ഭരിച്ച് മാര്‍ മാത്യൂസ് അത്താനാസ്യോസ് മെത്രാപ്പോലീത്ത മോശവത്സലം ശാസ്ത്രികളെ കൊണ്ടുവന്ന് പാട്ടുകള്‍ പാടിക്കുകയും, തമിഴ് വെള്ളാളര്‍ സമുദായത്തിലെ സംഗീതജ്ഞനായ വേദനായകം ശാസ്ത്രിയുട സഹോദരി ദീപവും, മകളും വന്നു ചില യോഗങ്ങള്‍ നടത്തുകയും ഉണ്ടായി.

പാണ്ടിക്കാരന്‍ മത്തായിയുടെ പാണ്ടിപ്പൊടി (Mathai Upadeshi)
1873 മുതലാണ് ശക്തമായ ഉണര്‍വുയോഗങ്ങള്‍ കൂടാന്‍ തുടങ്ങിയത്. തിരുന്നല്‍വേലി സ്വദേശിയായ പാണ്ടിക്കാരന്‍ മത്തായിഉപദേശിയുടെ തീവ്രമായ പ്രസംഗത്തോടുകൂടിയാണ് ഉണര്‍വ് ശക്തി പ്രാപിക്കുന്നത്. താഴ്ന്നു ജാതിയില്‍പ്പെട്ടതും, വിദ്യാഭ്യാസം ഇല്ലാത്തതുമായ മത്തായി ഉപദേശി റോഡു പണിക്കായി വന്നവരുടെ ഒപ്പം 1873 ല്‍ കൊല്ലം ജില്ലയിലെ ചെങ്കുളം എന്ന സ്ഥലത്തു വന്നു ചേര്‍ന്നു. യോഗങ്ങള്‍ സംഘടിപ്പിക്കുകയും കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനെ കേന്ദ്രീകരിച്ചുള്ള പ്രസംഗങ്ങള്‍നടത്തുകയും ഉണ്ടായി. ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അനേകം ആളുകല്‍ എത്തി. പ്രസംഗം കേള്‍ക്കുന്നവര്‍ക്കിടയില്‍ ശക്തിയായ പാപബോധവും വലിയ ഇളക്കങ്ങളും ഉണ്ടായി. അതുകാരണം ഈ പാണ്ടിക്കാരന്റെ കൈവശം ഒരു മാതിരി പാണ്ടിപ്പൊടി ഉണ്ടെന്നും അത് ആളുകളുടെ മേല്‍ വിതറുമ്പോഴാണ് ഇളക്കവും, ധൃതിയും ഉണ്ടാകുന്നതെന്ന് ചിലര്‍ ആക്ഷേപം പറഞ്ഞുപരത്തി. ഇതേവര്‍ഷം തന്നെ കന്നീറ്റിയില്‍ യുസ്‌തേസ് യോസഫിന്റെ ഇടവകയില്‍ മത്തായി ഉപദേശി യോഗം നടത്തി. അദ്ദേഹത്തിന്റെ പ്രസംഗം മൂലം യുസ്‌തോസ് യോസഫും സഹോദരങ്ങളും തീവ്രമായ വിശ്വാസികളായി മാറുകയും ഉണ്ടായി. അതേ വര്‍ഷം തന്നെ പാണ്ടിക്കാരന്‍ മത്തായി ഉപദേശിപ്രസംഗയാത്ര അവസാനിപ്പിച്ചു സ്വദേശത്തേക്കു മടങ്ങി. തെക്കു കൊട്ടാരക്കരവരെ മുതല്‍ വടക്ക് നിരണം വരെയുള്ള പല സ്ഥലങ്ങളിലും ഉണര്‍വ് യോഗങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം കന്നീറ്റിയില്‍ വിദ്വാന്‍കുട്ടി അച്ചന്റെയും സഹോദരന്മാരുടെയും നേതൃത്വത്തില്‍ ഉണര്‍വ്‌യോഗങ്ങള്‍ തുടര്‍ന്നുനടത്താന്‍ തുടങ്ങി. യാക്കോബു കുട്ടി നല്ല പ്രാസംഗികനും, മത്തായികുട്ടി സംഗീത വിദഗ്ദനുമായിരുന്നു. ഇവരുടെ പാട്ടുകള്‍ ജനങ്ങളെ വളരെയധികം ആകര്‍ഷിച്ചിരുന്നു. അഞ്ചുപാട്ടുകള്‍ അടങ്ങിയ ഒരു ചെറുപുസ്തകം സി.എം.എസ്. പ്രസ്സില്‍ 
(CMS Press) അച്ചടിപ്പിച്ച് വിതരണം ചെയ്തിരുന്നു. ഇതുകൂടാതെ ഒട്ടനവധി തമിഴ്ഗീതങ്ങളും മലയാളം പാട്ടുകളും ദിവസേന പ്രചരിപ്പിച്ചു തുടങ്ങി.
1874 കന്നി 8-ാം തീയതി എടത്വാ എന്ന സ്ഥലത്ത് ആദ്യമായി ഉപവാസയോഗം തുടങ്ങി. ഞായറാഴ്ച്ച ആരാധനയ്ക്കു ശേഷമുള്ള ഒരു യോഗത്തില്‍ പുത്തന്‍ മഠത്തില്‍ ചാക്കോ എന്നയാള്‍ ‘ഇതു നാശപട്ടണം ഇവിടെ നില്ക്കാന്‍ പാടില്ല.’ എന്നു വിളിച്ചു പറഞ്ഞുകൊണ്ടോടി. ആളുകള്‍ അയാളെ പിടിച്ചുകൊണ്ടുവരുകയും ‘നെഞ്ചേ, നീ കലങ്ങാതെ’ എന്ന പാട്ടുപാടി ആശ്വസിപ്പിച്ചു. അടുത്ത ഞായറാഴ്ച്ച പ്രസംഗമധ്യത്തില്‍ ചാക്കോ എഴുന്നേറ്റു അച്ചനെ കെട്ടിപ്പിടിക്കുകയും രണ്ടുപേരും ഉച്ചത്തില്‍ നിലവിളിക്കുകയു ചെയ്തു. പന്ത്രണ്ടുവയസ്സു പ്രായമുള്ള ഏതാനും കുട്ടികള്‍ നിലവിളിച്ചുകൊണ്ട് പള്ളിയുടെ ഉള്ളിലേയ്ക്കു പ്രവേശിച്ചു. ഈ ബഹളശബ്ദം കേട്ടു ജാതിമതഭേദമന്യേ ഒരു വലിയ ആള്‍ക്കൂട്ടം ഓടി കൂടി. ഒരു മണിക്കൂര്‍ നേരത്തോളം നിലവിളിയും പ്രാര്‍ത്ഥനയും നടന്നുകൊണ്ടിരിന്നു. പിന്നീട് അച്ചനും കുട്ടിമാരും എഴുന്നേറ്റ് ‘എന്നു ഞാന്‍ കണ്ടുകൊണ്ടീടും’ എന്ന് ഒരു പുതിയ പാട്ടു പാടി യോഗം പിരിച്ചുവിട്ടു. ഇതിനുശേഷം കുട്ടി സഹോദരങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ യോഗം നടത്തുകയുണ്ടായി. ഇവരെ കൂടാതെ കൂടാരപ്പള്ളി തൊമ്മച്ചനും, ഓമലൂര്‍ ഈപ്പനും മറ്റ് പ്രദേശങ്ങളിലെ ഉണര്‍വ്‌യോഗങ്ങള്‍ നടത്തിയിരുന്നു.

പാണ്ടിപ്പൊടി വ്യാപിക്കുന്നു
ഉണര്‍വുയോഗങ്ങള്‍ ശക്തി പ്രാപിച്ചത് ആദ്യം ആംഗ്ലിക്കന്‍ മിഷണറിമാരെ സന്തോഷത്തിലാക്കിയെങ്കിലും, പിന്നീട് സംശയത്തോടുകൂടിയാണ് അവര്‍ യോഗങ്ങളെ വീക്ഷിച്ചത്. പല മിഷണറിമാരും രഹസ്യമായും പരസ്യമായും ഉണര്‍വ് യോഗങ്ങളെ നിരീക്ഷിക്കാന്‍ വന്നിരുന്നു. ഹെന്‍ട്രി ബേക്കര്‍ ജൂനിയര്‍ ഉണര്‍വ് യോഗങ്ങളെ അറിയുന്നതിനായി ആനപ്രാമ്പാല്‍പ്പള്ളിയില്‍ എത്തി. യോഗത്തില്‍ സായിപ്പ് പ്രസംഗത്തിനായി നില്‍ക്കവെ ‘നേരമാകും മുന്നെന്നില്‍’ എന്ന ഗീതം ചൊല്ലുകയില്‍ സായിപ്പ് പ്രസംഗപീഢത്തിന്മേല്‍ കവിണ്ണിക്കിടന്നു നെഞ്ചത്തടിച്ചു നിലവിളിച്ചു. അതിന്റെ ശേഷം നിവര്‍ന്നുനിന്നുകൊണ്ട്; ‘ എന്റെ അപ്പന്‍ ആഗ്രഹിച്ചുകടന്നുപോയതും, സുറിയാനി സഭയെക്കുറിച്ച് വാഞ്ജിച്ചു കടന്നുപോയതുമായ കൃപ ഞാന്‍ കണ്ടത്തി എന്നു പ്രസ്താവിച്ചു.
വിദ്വാന്‍ക്കുട്ടി അച്ചന്റെയും, മറ്റ് കുട്ടി സഹോദരന്മാരുടെ നേതൃത്വത്തില്‍ അനുതാപസംഘം രൂപീകരിക്കുകയും, എല്ലാവിധസഭകളിലും കയറിയിറങ്ങി യോഗങ്ങള്‍ നടത്തുകയും ഉണ്ടായി. ആംഗ്ലിക്കന്‍ സഭാനേതൃത്വം പ്രത്യേകിച്ച് കെയ്‌ലി സായിപ്പ് ഇതിനെ വിമര്‍ശിക്കുകയുണ്ടായി. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഹെന്‍ട്രി ബേക്കറിന്റെ ശുപാര്‍ശയോടുകൂടി കുട്ടി സഹോദരങ്ങള്‍ ചെന്നതിനാല്‍ കെയ്‌ലി സായിപ്പ് അനുമതി നല്‍കി. അനുതാപ സംഘയോഗങ്ങളില്‍ രഹസ്യമായി പാപത്തെ ഏറ്റുപറയുന്നത് നിരോധിക്കുകയും, പൊതുവില്‍ – എല്ലാവരും കാണ്‍കെ പാപത്തെ ഏറ്റുപറഞ്ഞാല്‍ മതിയെന്നും കെയ്‌ലി സായിപ്പ് അഭിപ്രായപ്പെട്ടു. ഇവര്‍ ജനങ്ങളെ കൂട്ടുകയും,പരസ്യമായി പാപങ്ങള്‍ ഏറ്റുപറയുകയും, തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു. ഉണര്‍വ് യോഗങ്ങളുടെ വികസനം സാധ്യമാക്കിയത് ഈ അനുതാപസംഘം പ്രവര്‍ത്തനമാണ്. ജാതി- നിറവ്യത്യാസമില്ലാതെ ധാരാളം ആളുകള്‍ അനുതാപസംഘത്തില്‍ കൂടി.
പാപത്തെ പരസ്യമായി ഏറ്റുപറയിക്കുക എന്നതായിരുന്നു അനുതാപസംഘത്തിന്റെ പ്രധാനദൗത്യം. വിദ്വാന്‍കുട്ടി അച്ചനും കുട്ടി സഹോദരന്മാരും അവരുടെ പാപങ്ങള്‍ പരസ്യമായി ഏറ്റുപറഞ്ഞു. ഞെട്ടിക്കുന്ന പാപവിവരങ്ങള്‍ പരസ്യമായി ഏറ്റുപറഞ്ഞത് പ്രസ്ഥാനത്തിന്റെ വിശ്വസ്തത വര്‍ദ്ധിപ്പിച്ചു. കെയിലി സായിപ്പ് എഴുതുന്നു- ”ഇവരുടെ പാപം ഏറ്റുപറച്ചില്‍ വളരെ വിശദമായിട്ടുള്ളതായിരുന്നു, സ്വയം സമര്‍പ്പിച്ചുകൊണ്ട് മൊത്തം പാപങ്ങളും ഓര്‍ത്തെടുത്തു പറഞ്ഞിരുന്നു. ഇവരുടെ വിശ്വാസം മൂലം ഇവര്‍ ആരായിരുന്നു എന്നു ഏറ്റുപറയുകയും ഉണ്ടായി. യുസ്തൂസ് യോസഫ് അദ്ദേഹത്തിന്റെ അമ്മായിഅമ്മയുമായി ബന്ധപ്പെട്ടിരുന്നതിനെ പരസ്യമായി പറഞ്ഞു. മത്തായി കുട്ടിയും യാക്കോബുകുട്ടിയും ഇതിനോടു സമമായ അവരുടെ പാപങ്ങളും പരസ്യമായി ഏറ്റുപറഞ്ഞു. മത്തായിക്കുട്ടി അദ്ദേഹത്തിന്റെ അമ്മായിഅമ്മയുമായും, യുസ്‌തോസ് യോസഫിന്റെ ഭാര്യയുമായും ബന്ധപ്പെട്ടിരുന്നു. യാക്കോബുകുട്ടി യുസ്‌തോസ് യോസഫിന്റെ ഭാര്യയുമായി ബന്ധപ്പെട്ടിരുന്നു എന്നും, പറഞ്ഞു. ഈ ഏറ്റുപറച്ചില്‍ എന്നത് പുതിയൊരു തുടക്കമായിരുന്നു ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍.” കെയിലി തുടര്‍ന്നെഴുതുന്നു. ”ചെപ്പേടെന്ന സ്ഥലത്ത് ഒരു മനുഷ്യന്‍ അയാളുടെ സ്വന്തം സഹോദരിയുമായി ലൈംഗീകബന്ധത്തിലായിരുന്നു എന്ന് ഏറ്റുപറഞ്ഞു. ഒരു മനുഷ്യന്‍ താന്‍ ഒരു മൃഗത്തിന്റെ ഒപ്പമായിരുന്നു ജീവിച്ചിരുന്നത് എന്നു പരസ്യമായി പറഞ്ഞു. മങ്കുഴിയിലെ രണ്ട് സ്ത്രീകള്‍ ഒരു പുരുഷനുമായുള്ള അവിഹിതബന്ധത്തെക്കറിച്ചു പരസ്യമായി പറഞ്ഞു. മറ്റുള്ള ചിലര്‍ മദ്യപാനം മോഷണം മുതലായ പാപങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. ക്രിസ്തുവിന്റെ രണ്ടാം വരവിനെ പ്രതീക്ഷിച്ചാണ് ഇവര്‍ ഇവരുടെ പാപങ്ങളെ പരസ്യമായി ഏറ്റുപറഞ്ഞിരുന്നത്.”7
പരസ്യമായുള്ള പാപങ്ങളുടെ ഏറ്റുപറച്ചില്‍, പ്രത്യേകിച്ചു ലൈംഗീകപാപങ്ങള്‍ എന്ന പട്ടികയില്‍പ്പെടുത്തിയിരിക്കുന്നതിന്റെ ഏറ്റുപറച്ചിലായിരുന്നു അനുതാപസംഘത്തിന്റെ വളര്‍ച്ചയുടെയും, പ്രചരണത്തിനും കാരണമായത.് അനുതാപസംഘം എന്നത് ആംഗ്ലിക്കല്‍ മിഷണറിമാര്‍ക്ക് പിന്നീട് വലിയ ഒരു തലവേദന തന്നെ ആയിമാറി



അനുതപിക്കുന്നില്ലെങ്കില്‍ നീ നശിച്ചുപോകും

സി.എം.എസ് മിഷണറിമാരുടെ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ 1873 ജൂലൈ അവസാനത്തോടുകൂടിയാണ് ഉണര്‍വ് ശക്തമാകാന്‍ തുടങ്ങിയത്. അതായത് ഇതിനുശേഷമാണ് പ്രവചനങ്ങളും, പ്രവചകന്മാരും ഉയര്‍ത്തത്. തദ്ദേശ- വിദ്ദേശ മിഷണറിമാര്‍ ശ്രമിച്ചിട്ടു യാതൊരുവിധനിയന്ത്രണവും സാധിക്കാത്ത സാഹചര്യത്തിലാണ് കെയിലി സായിപ്പിനെ മാവേലിക്കര- തിരുവല്ല പ്രദേശങ്ങളെ ഏല്‍പ്പിക്കുന്നത്. പുതുപ്പള്ളിയില്‍ സേവനം ചെയ്തിരുന്നതും, ഉണര്‍വിന്റെ ദൂതന്‍ എന്നറിയപ്പെടുന്ന ലൂക്കോസ് ആശാനെ കെയിലി സായിപ്പ് പിരിച്ചുവിടുകയുണ്ടായി. ഉണര്‍വുയോഗങ്ങള്‍ നടക്കുന്ന സ്ഥലത്തെ ഉപദേശിമാരെ സ്ഥലം മാറ്റിയത് ചെറിയ തോതില്‍ ഉണര്‍വിനു കുറവു ഉണ്ടാക്കിയെങ്കിലും മങ്കുഴിയിലെ ഒരു സംഭവത്തോടുകൂടി ഇത് വളരെയധികം ശക്തമാകുകയും, വ്യാപിക്കുകയും ഉണ്ടായി. ”മങ്കുഴിയില്‍ ഒരു സ്ത്രീ അസാധാരണമായ ഒരു സ്വപ്നം കണ്ടു. ഇരുണ്ട ഒരു മേഘം തന്റെ അടുത്ത് വരുകയും അതില്‍ നിന്ന് ഒരു ശബ്ദവും കേട്ടു. ” നീ അനുതപിക്കുന്നില്ലെങ്കില്‍ നശിച്ചുപോകും” എന്നായിരുന്നു ആ ശബ്ദം. വിറയലോടുകൂടി ഉണര്‍ന്ന ആ സ്ത്രീയെ ആ സംഭവം വല്ലാതെ ബാധിച്ചു. അതേ ദിവസം തന്നെ വിദ്വാന്‍കുട്ടി അച്ചന്റെ അനുജനായ മത്തായികുട്ടിയുടെ ഭാര്യയും ഇതേ സ്വപ്നം കാണുകയുണ്ടായി. ബന്ധുക്കളായിരുന്ന ഈ രണ്ടു സ്ത്രീകളും പരസ്പരം സ്വപ്നത്തെക്കുറിച്ച് പറയുകയും, എല്ലാവരേയും മാനസാന്തരത്തിനു ക്ഷണിച്ചു യോഗം വിളിച്ചുകൂട്ടി. കറ്റാനം സ്‌ക്കൂളിലെ ആശാന്‍ ഇതേ സ്വപ്നം കണ്ടെന്നും ഒരു യോഗത്തിന്റെ മധ്യത്തില്‍ ഇദ്ദേഹം ബോധം കെട്ടുവീഴുകയും, വിറയ്ക്കുകയും ഉണ്ടായി. ഉറക്കെ ഇദ്ദേഹത്തിന്റെ പാപങ്ങള്‍ സഭാമധ്യത്തില്‍ വിളിച്ചു പറഞ്ഞു. കറ്റാനം സഭയിലെ മറ്റു ചിലര്‍ക്കും ഇതേ അനുഭവം ഉണ്ടായി. കായംകുളത്ത് കുറച്ച് സുറിയാനി ക്രിസ്ത്യാനികളും ഇതേപോലെ സാക്ഷ്യം പറഞ്ഞു. ഈ വിവരം അറിഞ്ഞ് കായംകുളം, പുതുപ്പള്ളി, തേവലക്കര, ചെങ്ങന്നൂര്‍, മാവേലിക്കര, കോഴഞ്ചേരി, ചെന്നിത്തല, നിരണം, തിരുവല്ല, മാന്നാര്‍, ആറന്മുള, പൂവത്തൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ഉണര്‍വ് വ്യാപിക്കുകയും ഈ സ്ഥലങ്ങളിലെ ഇടവകപട്ടക്കാരും, കശ്ശീശന്മാരും, ആശാന്മാരും, ഉപദേശിമാരും എല്ലാം സഭാവ്യത്യാസം നോക്കാതെ ഇതിന്റെ ഭാഗമായി. പാപം ഏറ്റുപറയുകയും, നെഞ്ചത്തടിച്ച് നിലവിളിക്കാനും ആരും മടിച്ചില്ല. പ്രാര്‍ത്ഥനകളും മാനസാന്തരങ്ങളും പരക്കെവ്യാപിച്ചു. ആശ്വാസം പറയുകയോ, ഗുണദോഷിക്കുകയോ ചെയ്യുന്നവരെ അനുതാപം വിലക്കികള്‍ എന്നു വിളിച്ചു. യാക്കോബുകുട്ടിയും, മത്തായികുട്ടിയുമായിരുന്നു ഇതിന്റെ മുഖ്യപ്രചാരകര്‍.

തങ്ങളുടെ രക്ഷിതാവിനെ ക്രൂശിച്ചത് തങ്ങളുടെ പാപം മൂലമാണെന്നുള്ള കുറ്റബോധം ജനങ്ങളില്‍ ഉണ്ടാവുകയും, സങ്കടപ്പെടുത്തുകയും ഉണ്ടായി. എല്ലാ യോഗങ്ങള്‍ക്കും പ്രധാനപങ്ക് വഹിച്ചിരുന്നത് വിദ്വാന്‍കുട്ടിയോ, കുട്ടി സഹോദരങ്ങളില്‍ ഒരാള്‍ എഴുതിയതുമായ പാട്ടുകളായിരുന്നു. ഉണര്‍വുകാലങ്ങളില്‍ മനഃപ്രാര്‍ത്ഥന സര്‍വ്വസാധാരണമായിത്തീര്‍ന്നു. രാപ്പകല്‍ തുടരെ പ്രാര്‍ത്ഥന കഴിക്കുന്നതിലും വേദപുസ്തക പരായണത്തിലും ഉണര്‍വുകാര്‍ അത്യുത്സാഹികളായിരുന്നു. ഈ കാരണത്താല്‍ ബൈബിള്‍ വായന വര്‍ദ്ധിച്ചു. ചെങ്ങന്നൂര്‍ പാണ്ഡവന്‍പാറയില്‍ രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയ്ക്കായി വിനിയോഗിച്ചു. വഴിമധ്യേയും, വയലില്‍ കൃഷിസ്ഥലത്തും, മറ്റും ചുരുക്കത്തില്‍ ആരംഭിച്ച പ്രാര്‍ത്ഥനകള്‍ വിശാലമായ പ്രാര്‍ത്ഥനാക്കൂട്ടങ്ങളായിത്തീര്‍ന്നിട്ടുണ്ട്. ഒരിക്കല്‍ കുളിക്കാനായി പോയ മൂന്നുനാലാളുകള്‍ ആറ്റുമണല്‍പ്പുറത്ത് കൂടിയ രഹസ്യപ്രാര്‍ത്ഥനാകൂട്ടം പരസ്യയോഗമായിട്ടാണ് അവസാനിച്ചത്. ആളുകളുടെ നിവിളിയും, നെഞ്ചത്തടിയും കാരണം പലപ്പോഴും പ്രാസംഗീകന്‍ നിശബ്ദനായിരിക്കേണ്ടി വന്നിട്ടുണ്ട്. ഭൂരിപക്ഷമാളുകളും ഭക്ഷണം വെടിഞ്ഞാണ് യോഗങ്ങളില്‍ പങ്കെടുത്തിരുന്നത്. പ്രാര്‍ത്ഥനയ്ക്കും, പാട്ടിനും, പ്രസംഗത്തിനും ഒന്നും സമയപരിധിയില്ലായിരുന്നു. രാത്രി യോഗങ്ങള്‍ സാധാരണമായി മൂന്നുമണിവരെ തുടര്‍ന്നിരുന്നു. വിദ്വാന്‍കുട്ടി അച്ചന്റെ ‘സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ’ എന്ന പാട്ടോടെയാണ് യോഗം അവസാനിക്കുന്നത്. യോഗം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുന്നതു തന്നെ സങ്കടത്തോടും നിവിളിയോടും കൂടിയായിരുന്നു. യോഗമധ്യത്തില്‍ പരസ്യമായി പാപം ഏറ്റുപറയുകയും, ക്ഷമയാചിക്കുകയും, ജാതകം, കള്ളപ്രമാണങ്ങള്‍ മുതലായവ പരസ്യമായി കത്തിച്ചിരുന്നു. ഉണര്‍വ്വിന്റെ യോഗങ്ങളില്‍ സുറിയാനി, ഈഴവ, ആശാരി, കൊല്ലന്‍, തട്ടാന്‍, തുടങ്ങിയ എല്ലാ ജാതിക്കാരും പങ്കെടുത്തിരുന്നു. പക്ഷെ, ഉണര്‍വിലെ ഭൂരിപക്ഷം ദലിതരായിരുന്നു.

നെഞ്ചലവേദം, ഇടിയന്മാര്‍
സമകാലികനായിരുന്ന മത്തായി മറിയം അച്ചന്റെ ഡയറിക്കുറിപ്പിലെ ഉണര്‍വിനെ നോക്കാം- ”1874 മകരത്തോടുകൂടി പാണ്ടിദേശത്തുനിന്നും ജാതി, എന്തോ എനിക്ക് സൂക്ഷ്മം ഇല്ല, ഒരു പറക്കള്ളി എന്നു പ്രസിദ്ധം. ഈ സ്ത്രീ എടത്വായില്‍ പുത്തന്‍ കൂറ്റുകാരുടെ പള്ളിയില്‍ വന്നു. അവരുടെ ഭര്‍ത്താവു കൂടെ ഉണ്ടെന്നും ഭര്‍ത്താവല്ല കള്ളപുരുഷന്‍ ആകുന്നു എന്നു ചിലരു പറയുന്നു. ഇവള്‍ വേദപുസ്തകം പഴമയും, പുതുമയും കാണാപാഠം പഠിച്ചിട്ടുണ്ട്. ഇവള്‍ പ്രസംഗിക്കുമ്പോള്‍ കേള്‍ക്കുന്നവരുടെ മേല്‍ പരിശുദ്ധാന്മാവ് ഇറങ്ങും, ദോഷങ്ങളിന്മേല്‍ വല്യമനസ്താപം ഉണ്ടാകും എന്നു അവളുടെ പ്രസംഗം കേട്ടവര്‍ ഒക്കെയും പറഞ്ഞു കേട്ടു. ഈ പറക്കളി ക്രിസ്ത്യന്‍ പട്ടക്കാരിയായിരുന്നു. ഇവളുടെ പ്രസംഗത്തില്‍ ആത്മാവ് ഇറങ്ങേണം എങ്കില്‍ കുറേനാളെങ്കിലും, നെറ്റിമേലും, ദേഹത്തിലും കുരിശിന്റെ അടയാളം വരക്കരുത്! നന്മ നിറഞ്ഞ മറിയം നമസ്‌ക്കരിക്കരുത്. ഇവളുടെ പ്രസംഗം കേട്ട ചില പട്ടക്കാരും നാട്ടില്‍ ചുറ്റിത്തിരിഞ്ഞ് ചെങ്ങന്നൂരും, കായംകുളം രണ്ട് പള്ളി അശേഷവുമ മറ്റ് അനേകം പള്ളികളും ജനങ്ങളും ഈ ദുഷ്ടതയില്‍ ഉള്‍പ്പെട്ടു. പുത്തന്‍ കുറ്റുകാരുടെ പള്ളികള്‍ ഒക്കെയും കലങ്ങി. ആ കാലത്തില്‍ ഒരു മതവും ഇല്ലാത്ത ഭാഷയായിത്തീര്‍ന്നു. ഈ ദുര്‍ബോധികള്‍ പല പേരുകളില്‍ ഈ കാലത്തില്‍ നടന്നു. നെഞ്ചലവേദക്കാരനെന്നും, ഇടിയന്മാരെന്നും, അരുപിക്കാരെന്നും; ഇവരുടെ പ്രസംഗം പറയുന്നത് ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്മേല്‍ മാത്രവും.

ഇവരില്‍ ചിലരുടെ പ്രസംഗത്തില്‍ അനുതപിച്ച് കരവാന്‍ തുടങ്ങിയാല്‍ മൂന്നു ദിവസം ഒന്നും തിന്നാതെയും കുടിക്കാതെയും, ഏങ്ങലടിച്ച് കൈകൊണ്ട് നെഞ്ചിനിട്ടിടിച്ച് ദീനം വന്ന് മാവേലിക്കര ദിനസരുകണ്ടാറെ, ചങ്കുപൊട്ടിപോയതിനാല്‍ ചത്തുപോകുമെന്ന നിശ്ചയിച്ച പലരും ചത്തുപോകയും ചെയ്തു. സ്ത്രീകളും, പുരുഷന്മാരും കൂടി അനുതാപപ്രാര്‍ത്ഥനക്കായിട്ട് കൂടി അനുതപിച്ചു തുടങ്ങി. ഇടിയും, അലയും, ചാട്ടവും തുടങ്ങി. സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളും ഉരിഞ്ഞുപോയി! എന്നിട്ടും ലജ്ജ അവര്‍ക്കറിവാന്‍ പാടില്ലാതെ പോയി! കുറേ നേരം കഴിഞ്ഞ് വസ്ത്രം ചൊവ്വേ ധരിച്ചു. ഇനിയും ചിലര്‍ മിശിഹാ ഞാനാകുന്നു എന്നും ഇതാ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നു എന്നും പറഞ്ഞു. ചെങ്ങന്നൂര്‍ പള്ളിയുടെ തൊറയുടെ മുകളില്‍ കയറി വസ്ത്രം ഉരിഞ്ഞുകളഞ്ഞ നഗ്നനായി നിന്നും പ്രസംഗിച്ചു. ഇവനെ പിടിച്ചു പൂട്ടി. ഇങ്ങനെ ഒരുത്തന്‍ വെള്ളം വീഞ്ഞാക്കുമെന്ന് പറഞ്ഞ് പകര്‍ന്നു കൊടുത്തു. കുടിച്ചും വെച്ച് പച്ചവെള്ളം എന്നു പറഞ്ഞവര്‍ക്ക് അരുചി ഇല്ല. എന്നും ദോഷത്താളന്‍ ആകുന്നതിനാല്‍ വീഞ്ഞായിട്ട് രുചിക്കയില്ലാ എന്നു പറഞ്ഞിരുന്നു. ഒരുത്തന്‍ പല ഭാഷകളില്‍ സംസാരിക്കുന്നു എന്നും പറഞ്ഞ് തോന്നിയതൊക്കെ പരിശുദ്ധാന്മാവ് വരം തന്നു എന്ന് ആ ദുഷ്ടന്മാരും പറഞ്ഞുകൊള്ളുന്നു.”

യേശുവിന്റെ രണ്ടാം വരവ് കറുത്തവര്‍ക്ക് വേണ്ടിയല്ല
ഉണര്‍വു യോഗങ്ങളില്‍ പങ്കെടുത്ത് തിരിച്ചുവരുന്ന ജനങ്ങളുടെ ജീവിതത്തില്‍ ധാരളം മാറ്റങ്ങള്‍ ഉള്ളതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ഹെന്‍ട്രി ബേക്കര്‍ എഴുതുന്നു. ”എടത്വായില്‍ ഒരു കത്തനാര്‍ അയാളുടെ പിതാവിന്റെ അടിമകളുടെ കൂട്ടത്തില്‍ താന്‍ എപ്പോഴും പരിഹസിച്ചിരുന്ന ഒരു വൃദ്ധനെ സ്വന്തം വീട്ടില്‍ വിളിച്ചുകൊണ്ടുവന്ന് അയാളോടു ക്ഷമ ചോദിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. ഉണര്‍വു ലഭിച്ചതിനാല്‍ ജനങ്ങള്‍ക്ക് സഭാധ്യക്ഷന്മാരോടു ബഹുമതിയും ആരാധനകളില്‍ താല്പര്യവും ഉണ്ടായിതുടങ്ങി. മിഷണറിമാര്‍ തന്നെ മാറ്റങ്ങളുടെ കണക്ക് നിരത്തുന്നുണ്ട്. പിന്നോക്ക ജാതിയില്‍പ്പെട്ടിരുന്നവര്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ ഇതു കാരണമായി തീര്‍ന്നു. ഏറ്റവും വലിയ മാറ്റം എന്നത് ബൈബിള്‍ വായനയിലുണ്ടായ ഉയര്‍ച്ചയാണ്. അതോടൊപ്പം ലഘുലേഖനങ്ങളുടെ പ്രചരണവും ഉണര്‍വു കാലത്താണ് ഏറ്റവും അധികം പാട്ടുകള്‍ എഴുതപ്പെട്ടത്. അതേസമയം എല്ലാവിധ സഭാനേതൃത്വവും ഉണര്‍വ് പ്രസ്ഥാനങ്ങള്‍ക്കെതിരായി മാറി. പ്രത്യേകിച്ച് ആംഗ്ലിക്കന്‍ മിഷണറിമാര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണര്‍വ് സൃഷ്ടിച്ചത്. ഉണര്‍വ് യോഗം നടക്കുന്നതിന്റെ പുറത്തുനിന്നുകൊണ്ട് ഇതിനെതിരെ ആക്ഷേപങ്ങള്‍ പറയാന്‍ തുടങ്ങി. സഭാനേതൃത്വത്തിന് ഉണര്‍വിന്റെ എതിരാളികള്‍ എഴുത്തുകള്‍ അയയ്ക്കുകയും, ഉണര്‍വിനെ നിയന്ത്രിക്കേണ്ടതാണെന്നും സമ്മര്‍ദ്ദം ചെലുത്തുകയും ഉണ്ടായി. ഉണര്‍വ് എന്നത് പിശാച്ചിന്റെ വേലയാണെന്നും പറഞ്ഞുപരത്തുകയും, ചില സ്ഥലങ്ങളില്‍ സംഘര്‍ഷങ്ങളും ഉണ്ടായി. അടിസ്ഥാനപരമായ പ്രശ്‌നം മറ്റൊന്നായിരുന്നു- ”യേശുവിന്റെ രണ്ടാം വരവും ആത്മീയവരങ്ങളും ആദ്യം കറുത്തവര്‍ക്കല്ല, വെളുത്തവര്‍ക്കാണു കിട്ടേണ്ടതെന്നായിരുന്നു.”

1881 ഒക്‌ടോബര്‍ രണ്ടിനു ലോകാവസാനം
1875 തുടക്കത്തില്‍ കൊല്ലത്തിനടുത്തുള്ള ചെങ്കുളം ഗ്രാമത്തിലെ സുറിയാനി ക്രിസ്ത്യാനിയും, അവിവാഹിതനുമായ കൂടാരപ്പള്ളിയില്‍ തൊമ്മന്‍ എന്നയാള്‍ക്ക് ഒരു ദര്‍ശനം ഉണ്ടാകും. 1875 ഇടവം (മെയ്യ്) മുതല്‍ കര്‍ത്താവിന്റെ വരവിനു ആറുവര്‍ഷമേയുള്ളുവെന്നും, ഏഴാം വര്‍ഷം കര്‍ത്താവു വന്നു തന്റെ വിശസികളെ കൂട്ടിച്ചേര്‍ത്തു ശബ്താണ്ടായി ഈ ഭൂമിയില്‍ ‘ആയിരത്താണ്ടുവാഴ്ച’ നടത്തുമെന്നും, ഇത് കന്നീറ്റിയിലുള്ള പട്ടക്കാരനായ യുസ്‌തോസ് യോസഫിനെ അറിയിക്കുക എന്നിങ്ങനെയായിരുന്നു ദര്‍ശനം. അച്ചനും കുട്ടി സഹോദരന്മാരും ആദ്യം പ്രവചനത്തിന്‍രെ വേണ്ട വരവ് വിളംബരം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ഭവനത്തില്‍ മരണം സംഭവിക്കുമെന്നു തൊമ്മന്‍ വീണ്ടും അറിയിക്കും . കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഒരു ദിവസം കുട്ടി സഹോദരന്മാരുടെ ഒരു മകന്‍ പാമ്പുകടിയേറ്റു മരിയ്ക്കുകയും, ഒരാളുടെ ഭാര്യക്ക് ത്വക്ക് രോഗവും ഉണ്ടാകുന്നു. ഈ സംഭവത്തോടുകൂടി വിദ്വാന്‍കുട്ടി അച്ചനും, കുട്ടി സഹോരന്മാരും പ്രവചനത്തെ വിശ്വസിക്കുകയും ആ പ്രവചനത്തിനെ ബൈബിളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുകയും ചെയ്തു. കര്‍ത്താവിന്റെ അഗ്നി മേഘത്തിലുള്ള മഹത്വ പ്രത്യക്ഷതയെക്കുറിച്ച് ഒരു പ്രകരണവും എഴുതിയുണ്ടാക്കി വിതരണം ചെയ്തു. ബൈബിളില്‍ നിന്നു കാലനിര്‍ണ്ണയത്തെ തെളിവുകള്‍ നിരത്തി ഉറപ്പിച്ചു. അതായത് ”1881 ഒക്‌ടോബര്‍ രണ്ടാം തീയതി രണ്ട്മണിക്ക് ലോകാവസാനം”.10 മറ്റു ചില രേഖകളില്‍ കൂടാരപ്പറമ്പില്‍ തൊമ്മന്‍ ഉണര്‍വു യോഗങ്ങള്‍ക്ക് വിദ്വാന്‍കുട്ടി അച്ചന്റെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണെന്നും, മുഖ്യപ്രവാചകനായിരുന്നെന്നുമാണ് കാണുന്നത്. വെളിപാടിനെക്കുറിച്ച് ആദ്യം എല്ലാവര്‍ക്കും ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. എങ്കിലും പിന്നീട് വിദ്വാന്‍കുട്ടി അച്ചന്റെ പിന്തുണ ഇതിന്റെ വിശ്വസ്തത വര്‍ദ്ധിപ്പിച്ചു.

പ്രവചനാടിസ്ഥാനത്തില്‍ കന്നീറ്റിയില്‍ അതിശക്തമായ ഉണര്‍വുയോഗങ്ങള്‍ നടത്തപ്പെട്ടു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ നടന്നിരുന്ന യോഗങ്ങളുടെ ഇരട്ടി ആളുകള്‍ കന്നീറ്റിയില്‍ വരുകയും യോഗത്തില്‍ പങ്കെടുക്കുകയും ഉണ്ടായി. യാക്കോബു കുട്ടിയും, മത്തായികുട്ടിയും അനുതാപസംഘത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കി, പ്രത്യേകിച്ച് സുറിയാനികളുടെ ഇടയില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം ആരംഭിച്ചു. ആ കാലത്ത് കായംകുളത്ത് ഒരു സ്‌ക്കൂളും ആരംഭിച്ചു. സി.എം.എസ്, എല്‍.എം.എസ് മിഷണറിമാര്‍ക്കും, മറ്റ് സഭാ നേതാക്കന്മാര്‍ക്കും, മദ്രാസിലെ ലോര്‍ഡ് ബിഷപ്പിനും, സുറിയാനി പാത്രിയാര്‍ക്കീസിനും, തിരുവിതാംകൂര്‍ രാജാവിനും, മെത്രാപ്പോലീത്തമാര്‍ക്കും മുതലായവര്‍ക്ക് എല്ലാം ദിവ്യവിളംബരം എന്ന പേരില്‍ എഴുത്തുകള്‍ എഴുതി. ഒരു ദിവ്യവിളംബരം ഇപ്രകാരമാണ്-നസറയ്യനായ യേശു മഹാരാജാവിന്റെ അഗ്നിമേഘത്തിലുള്ള മഹത്വപ്രത്യക്ഷതയ്ക്കു ഇനി (1875 ഇടവം ) ആറുവര്‍ഷമെയുള്ളു നിശ്ചയം. ഏഴാം വര്‍ഷം സകല കണ്ണും കാണ്‍കെ അവന്‍ പെട്ടെന്നു വെളിപ്പെടുവാനിരിക്കുന്നതുകൊണ്ട് സ്വര്‍ഗ്ഗരാജ്യം സമീപമായിരിക്കയാല്‍ മാനസാന്തരപെട്ടുകൊള്‍വിന്‍. ഇപ്രകാരം യേശു മഹാരാജാവിന്റെ ആത്മനിയോഗപ്രകാരം സകലരും അറിവാനായി ഈ ദിവ്യവിളംബരം എഴുതിയ അവന്റെ ദാസനായ യുസ്തുസു യോസേപ്പ്.” ഇദ്ദേഹത്തിന്റെ മറ്റൊരു ദിവ്യവിളംബരം- ”നസറയ്യാനായ യേശുമഹാരാജാവിന്റെ അഗ്നിമേഘത്തിലുള്ള മഹാപ്രത്യക്ഷതയ്ക്കു ഇനി (19875 മെയ് മുതല്‍) ആറുവര്‍ഷമെ ഉള്ളു നിശ്ചയം- നിശ്ചയം-നിശ്ചയം. ഏഴാംവര്‍ഷം പൂര്‍ണ്ണവിശ്വാസികള്‍ മറുരൂപപ്പെട്ടു പരമസ്വസ്ഥതയില്‍ പ്രവേശിപ്പാനുള്ള ശബത്താണ്ടായിട്ടു യേശുവിനാല്‍ നിയമിക്കപ്പെട്ടിരിക്കയാല്‍ സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കകൊണ്ട് മാനസാന്തരപ്പെടുവിന്‍”.

കുട്ടിസഹോദരങ്ങളെല്ലാം സി.എം.എസ്സിനു പുറത്ത്
വിദ്വാന്‍കുട്ടി അച്ഛന്റെ ഉണര്‍വ് പ്രവര്‍ത്തനത്തിനെതിരെ ആംഗ്ലിക്കന്‍ സഭാ നേതൃത്വം നടപടികള്‍ എടുത്തു തുടങ്ങി. തദ്ദേശ വിദേശ മിഷണറിമാര്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ മോശമായി ചിത്രീകരിക്കുകയും, വിദ്വാന്‍കുട്ടിയച്ചന്റെ ഒപ്പം പ്രവര്‍ത്തിക്കുന്ന ചില ഉപദേശിമാരെ സഭാ മേല്‍നോട്ടത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ആറു വര്‍ഷ പാര്‍ട്ടി എന്നു ആംഗ്ലിക്കന്‍ മിഷണിറമാര്‍ ഇതിനു പേരിടുകയും, ഇവര്‍ക്കെതിരെ ധാരാളം ലഘുലേഖകള്‍ അടിച്ചിറക്കുകയും ചെയ്തു. ഇതിനെതിരായി വിദ്വാന്‍കുട്ടി അച്ചന്‍ ധാരാളം മിഷണറിമാരുമായി എഴുത്തുകളിലൂടെ സംവാദം നടത്തിയിരുന്നു.

1875 ഒക്‌ടോബര്‍ 18-ാം തീയതി മദ്രാസിലെ ആംഗ്ലിക്കന്‍ ബിഷപ്പ് വരുകയും, സുറിയാനി സഭാധ്യക്ഷന്‍ മാര്‍ മാത്യൂസ് അത്താനാസ്യോസ് മെത്രാപ്പോലിത്തയെ സാക്ഷിനിര്‍ത്തി ”ചര്‍ച്ചുമിഷന്‍ സമൂഹത്തോടു ചേര്‍ന്ന മാവേലിക്കര, തിരുവല്ല എന്നീ രണ്ടു അംശങ്ങളിലുള്ള യാതൊരു സഭയിലും പഠിപ്പിക്കുകയോ, ഉപദേശിക്കയോ ചെയ്യരുതെന്നു വിരോധിച്ചുകൊണ്ടു നിങ്ങളെ വേലയില്‍ നിന്നു സസ്‌പെന്റു ചെയ്തിരിക്കുന്നു എന്ന് വിദ്വാന്‍കുട്ടി അച്ചനെ അറിയിച്ചു.” ആംഗ്ലിക്കന്‍ സഭ വിദ്വാന്‍കുട്ടി അച്ചനെ പുറത്താക്കിയെങ്കിലും, കന്നിറ്റി മിഷന്‍ പുരയിടത്തില്‍ വലിയ ഒരു പന്തല്‍കെട്ടി അദ്ദേഹം യോഗങ്ങള്‍ നടത്താന്‍ തുടങ്ങി. മിഷന്‍ പുരയിടവും, സ്വത്തുക്കളും കൈമാറാന്‍ വിദ്വാന്‍കുട്ടി അച്ചന്‍ തയ്യാറല്ലായിരുന്നു. ഇദ്ദേഹത്തിനെ പുറത്താക്കിയതിനുശേഷം കന്നീറ്റി ഉണര്‍വ് സഭാലോചനസംഘം എന്ന പേരില്‍ ഒരുപുതിയ സംഘം രൂപീകരിക്കുകയും ”യേശു മഹാരാജാവിന്റെ രാജ്ഞിയായ കന്നീറ്റി ഉണര്‍വ് സഭാലോചനസംഘം” എന്ന പേരില്‍ ഒരു സ്വതന്ത്ര്യസഭയായി അതിനെ പ്രഖ്യാപിക്കുകയും ചെയ്തു.

കന്നീറ്റി ഉണര്‍വ്വ് സഭ
വിദ്വാന്‍കുട്ടി അച്ചന്റെയും, കുട്ടിസഹോദരന്മാരുടെയും, ഓമല്ലൂര്‍ ഈപ്പന്‍, കൂടാരപ്പള്ളി തൊമ്മന്‍ തുടങ്ങിയവരുടെയും നേതൃത്വത്തില്‍ കന്നീറ്റി ഉണര്‍വ് സഭ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടര്‍ന്നു. സഭയുടെയാതയ നിയമങ്ങളും, ആരാധനാക്രമങ്ങളും ഇവര്‍ തനിയെ നിര്‍മ്മിക്കുകയും, പല സ്ഥലങ്ങളിലും യോഗങ്ങള്‍ നടത്തുകയും, ലഘുലേഖകള്‍ വിതരണം ചെയ്യുകയുണ്ടായി. ഏഴായിരം ആളുകളോളം കൊല്ലം ഡിവിഷന്റെ കീഴില്‍ മാത്രം ആരാധിച്ചുവന്നിരുന്നു. മലയാളക്കരയില്‍ ഉണര്‍വിനു തുടക്കമിട്ട പാണ്ടിക്കാരന്‍ മത്തായി ഉപദേശി വിദ്വാന്‍കുട്ടി അച്ചന്റെ പ്രസ്ഥാനത്തില്‍ വന്നുചേരുകയുണ്ടായി. 1881 ഒക്‌ടോബര്‍ രണ്ടിനു ലോകം അവസാനിക്കും എന്നത് എല്ലായിടത്തും പ്രചരിക്കപ്പെട്ടു. ജനങ്ങള്‍ ദയപരവശരായി ഉണര്‍വ് യോഗങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്നു. ഇവരുടെ ഇടയില്‍ ക്രമേണ ദര്‍ശനങ്ങളും, ബഹളങ്ങളും പുതിയ രീതിയില്‍ ഉണ്ടായിതുടങ്ങി. ഞായറാഴ്ച്ച ദിവസം കൂടാതെ വെള്ളിയാഴ്ച്ച കൂടി ഇവര്‍ ആചരിച്ചുതുടങ്ങി. കര്‍ത്താവിന്റെ അത്താഴശുശ്രൂഷ രൂപഭേദം വരുത്തി ജീവ അപ്പം ജീവവെള്ളം എന്നൊരു അനുഷ്ഠാനമാക്കി. പാപം പരസ്യയോഗത്തില്‍ സഭ്യമല്ലാത്ത രീതിയില്‍ ഏറ്റുപറച്ചില്‍ തുടങ്ങി. സ്‌നേഹസല്‍ക്കാരത്തിന്റെ സൂചകമായ വിശുദ്ധചുംബനം സ്ത്രീ പുരുഷ ഭേദമന്യേ നടത്തിതുടങ്ങി. കൃത്രിമങ്ങളായ നൃത്തങ്ങളും ചേഷ്ടകളും, വെളിപ്പാടുകളും, ദര്‍ശനങ്ങളും സഭയില്‍ സ്ഥാനം പിടിച്ചു. ഇപ്രകാരം വെളിപ്പാടുകള്‍ ഉണ്ടാകുന്ന ആള്‍ക്കാര്‍ക്ക് പ്രധാന സ്ഥാനവും ലഭിച്ചു. വിദ്വാന്‍കുട്ടി അച്ചന്റെ ഭാര്യയും, ഭാര്യമാതാവും ബ്രാഹ്മണമഠങ്ങളില്‍ ഉണര്‍വ് അറിയിക്കുവാനായി കയറി ഇറങ്ങുവാന്‍ തുടങ്ങി.
മൂന്നു ദിവസം കൂരിരുട്ട്
കര്‍ത്താവിന്റെ വരവിനു കാലക്കണക്കു നിശ്ചയം വരുത്തുന്നതിനു പൂവത്തൂര്‍ പഴമ്പള്ളില്‍ ചാണ്ടി എന്നയാള്‍ക്ക് ഒരു വെളിപാടുണ്ടായി. 1876 ആഗസ്റ്റ് 11 മുതല്‍ 14 വരെയുള്ള മൂന്നു ദിവസങ്ങളില്‍ അന്ധകാരം ഉണ്ടാകുമെന്നു പ്രവചിച്ചു. ഈ പ്രവചനം ഉണര്‍വുയോഗത്തിലേയ്ക്കുള്ള ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. 1881 ഒക്‌ടോബര്‍ രണ്ടിനു ലോകാവസാനം എന്നുള്ളതുപോലെ ഈ പ്രവചനത്തെയും വിദ്വാന്‍കുട്ടി അച്ചന്‍ അച്ചടിച്ചു വിതരണം ചെയ്യുകയും, തിരുവതാംകൂര്‍ മഹാരാജാവിനും, വിക്‌ടോറിയാ രാജ്ഞിക്കും, റോമിലെ പോപ്പിനു ഈ വിവരം എഴുതിയറിക്കുകയുണ്ടായി. 1876 ആഗസ്റ്റ് എട്ടിനു വിക്‌ടോറിയാ മഹാരാജ്ഞിക്ക് എഴുതി: ”1881-ാം ആണ്ടില്‍ യേശുവിന്റെ മഹത്വ പ്രത്യക്ഷതയുണ്ടാകുമെന്ന് ആത്മ നിയോഗ പ്രകാരം അടിയന്‍ പ്രസിദ്ധം ചെയ്തതിനു സാക്ഷിയായി. ഈ മാസം 11-ാം തീയതി മുതല്‍ മൂന്നു ദിവസത്തിനകം ആകാശത്തില്‍ ഭയങ്കരലക്ഷ്യം കാണപ്പെടുമെന്ന് ആത്മനിയോഗമുണ്ടായിരിക്കുന്നതിനെ (താഴ്മയുള്ള വന്ദനത്തോടുകൂടെ) അറിയിച്ചുകൊള്ളുന്നത് തിരുവതാംകോട്ടു കന്നീറ്റി ഉണര്‍വു സഭാലോചന സംഘത്തിന്റെ ശുശ്രൂഷക്കാരനായ റവറന്ത് യുസ്തൂസ് യോസഫ്.”
ബൈബിളില്‍ പറയുന്ന ബുദ്ധിയുള്ള കന്യകമാരെപോലെ ഉണര്‍വുകാര്‍ എണ്ണയും വിളക്കും മാത്രമല്ല ഭക്ഷണപ്പൊതികളും കരുതിയിരുന്നു. ഈ പ്രവചനം സഭയുടെ അംഗസംഖ്യ കുത്തനെ ഉയര്‍ത്തി. പാപങ്ങള്‍ ഏറ്റുപറയുകയും, രാത്രികളില്‍ മുഴുവന്‍ പ്രാര്‍ത്ഥനകളും നടത്തി, മൂന്ന് ദിവസത്തെ അന്ധകാരത്തെ നേരിടാന്‍ എല്ലാ വീടുകളിലും ചൂട്ട് കറ്റകള്‍ കെട്ടി ഒരുക്കിവെച്ചു. എല്ലായിടത്തും ഉപവാസ പ്രാര്‍ത്ഥനകള്‍ നടന്നു. കന്നീറ്റി ഉണര്‍വ് സഭയിലേക്ക് ആളുകള്‍ ധാരാളം വന്നുചേര്‍ന്നു. ജനങ്ങള്‍ ആവേശത്തോടെ പ്രാര്‍ത്ഥനകള്‍ നടത്തി. ആഗസ്റ്റ് മാസം 11 മുതല്‍ 14 വരെ പതിവുപോലെ സൂര്യന്‍ ഉദിക്കുകയും പ്രവചനം തെറ്റാണെന്നു എല്ലാവര്‍ക്കും വെളിപ്പെട്ടു. ഈ മൂന്നു ദിവസം ചിലര്‍ എടുത്ത ഉപവാസം വെറുതെയായി എന്നവര്‍ക്കു തോന്നി. ഉണര്‍വ് സഭയുടെ ആകാശവും, സൂര്യനും ഇരുണ്ടുപോയി. സഭയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ എടത്വായില്‍ കാട്ടുംഭാഗത്ത് ചാക്കോബോധകരും ഏഴായിരം സഭാംഗങ്ങളും വിശ്വസത്യാഗം ചെയ്തു. ഒരു ഉണര്‍വ് വിശ്വാസി സഭയുടെ വാതുക്കല്‍ മരത്തില്‍ തൂങ്ങിമരിച്ചു. ആയിരക്കണക്കിനാളുകള്‍ ‘എന്നേയ്ക്കും മതി കന്നീറ്റിപ്പാലം’ എന്നു പറഞ്ഞു. സഭയില്‍ നിന്നും പിരിഞ്ഞുപോയി. എന്നാല്‍ വിദ്വാന്‍കുട്ടി അച്ചന്‍ തന്റെ വിശ്വാസത്തില്‍ നിന്നും പിന്മാറിയില്ല. അദ്ദേഹം തന്റെ എല്ലാ സഭാവിശ്വാസികള്‍ക്കും വേണ്ടി എഴുതി- ”ഇപ്പോഴുണ്ടായ സംഗതി നിമിത്തം നിങ്ങളാരും കലങ്ങുകയും ഭ്രമിക്കുകയും ചഞ്ചലപ്പെടുകയും അവിശ്വസിക്കുകയും അരുത്. കര്‍ത്താവ് തന്റെ പ്രകാശത്തെ അയച്ചിട്ടില്ലെന്നും അന്ധകാരത്തിന്റെ അധിപതിയായ സാത്താന്‍ അതിനെ കീഴുമേല്‍ മറിച്ചിരിക്കുന്നു എന്നും സ്പഷ്ടമായി തെളിയുന്നു. ഇങ്ങനെ എല്ലാവരും കാണ്‍കെ ജ്വലിച്ചു പ്രകാശിച്ച ഉണര്‍വുസഭയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ ഞായറാഴ്ച്ച കഴിയുന്നതുവരെ അന്ധകാരവും കൂരിരുളും ഒരുപോലെ വ്യാപിച്ചു. അതിനെ അശേഷം മൂടിയതിനാല്‍ കര്‍ത്താവിന്റെ ശുശ്രൂഷക്കാരായ ദീര്‍ഘദര്‍ശിമാരുടെ വായ്മൂലം കര്‍ത്താവ് പറഞ്ഞിട്ടുള്ള തന്റെ വചനത്തെ ഇതാ അവര്‍ നിവൃത്തിച്ചിരിക്കുന്നു. സത്യം- ഉണര്‍വുസഭ ഈ സംഗതിയാല്‍ മുമ്പിലത്തെക്കാള്‍ ഏഴുമടങ്ങു ശോഭിക്കുന്നു. യാതൊന്നും കൊണ്ട് വ്യസനിക്കരുത്. ആരെങ്കിലും ഈ സംഗതി നിമിത്തം പിന്‍വാങ്ങിയാല്‍ അവനു കഠിനമായുള്ള ശിക്ഷ വരും. ‘ആത്മാവില്‍ ഇരുട്ട്’ എന്നു വരുത്തി തല്ക്കാലം ഉണര്‍വു സഭക്കാര്‍ ഈ പ്രശ്‌നം പരിഹരിച്ചു.

സഭയുടെ മാറുന്ന ആശയങ്ങള്‍
പുതിയ പഠിപ്പിക്കലും, പ്രവചനങ്ങളുമായി ഉണര്‍വു സഭ മുന്നോട്ടു നീങ്ങി. ഉണര്‍വിന്റെയും യോഗത്തിന്റെയും എല്ലാം നേതൃത്വം വിദ്വാന്‍കുട്ടി അച്ചനായിരുന്നു. തന്റെ യുസ്തൂസ് യോസഫ് എന്നുള്ള നാമം ക്രിസ്താത്മജനായ പരിശുദ്ധആത്മാവിന് കൊടുത്തു, അപ്പോള്‍ പരിശുദ്ധാത്മാവ് അദ്ദേഹത്തിന് യുയോരാലിസന്‍ എന്നുള്ള നാമം തിരികെകൊടുത്തു എന്നദ്ദേഹം പ്രഖ്യാപിച്ചു. യുയോരാലിസന്‍ എന്നുള്ളത് യുസ്തൂസ് യോസേഫ് രാമന്‍, അലി, വല്‍സന്‍ എന്നിവയുടെ ചുരുക്കമത്രെ. പുതിയ സഭയുടേതായ എല്ലാ വിശ്വാസാചാരങ്ങളും നിര്‍മ്മിച്ചത് യുസ്തൂസ് യോസഫായിരുന്നു. ഈരഞ്ചിഘാനാവോ (ഇരുവായ്ത്തല വാളിന്‍നാവ്) എന്ന ഒരു ലിപിയുള്ള ഒരു ഭാഷയും ഇദ്ദേഹം ഉണ്ടാക്കി. അങ്ങിനെ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനരീതി പരിപൂര്‍ണ്ണമായി മാറി. നേതാക്കന്മാര്‍ പലരും മരിച്ചുപോയി. എങ്കിലും 1881 ഒക്‌ടോബര്‍ 2 നുവേണ്ടി വിദ്വാന്‍കുട്ടി അച്ചന്‍ കാത്തിരിക്കുകയും, ഉണര്‍വുയോഗങ്ങള്‍ നടത്തുകയും ചെയ്തു.

‘കാന്താതാമസമെന്തഹോ’
ഉണര്‍വു സഭയില്‍ ഒരുപാടു മാറ്റങ്ങള്‍ ഉണ്ടയെങ്കിലും 1881 അടുത്തപ്പോള്‍ ആളുകളുടെ എണ്ണം കൂടാന്‍ തുടങ്ങി. 1881 ധനുമാസം 18-ാം തീയതി ഉണ്ടായ ഭൂമികുലുക്കവും അതുണ്ടാക്കിയ ഭയപ്പെടുത്തലും 1881 ഒക്‌ടോബര്‍ രണ്ടിനുള്ള യേശുവിന്റെ വരവിന്റെ സൂചകമായി പലരും കരുതി. ജനങ്ങള്‍ സ്ഥലവും, പുരയിടങ്ങളും വിറ്റ് പണം ഉണര്‍വു സഭയ്ക്കു ദാനം നല്‍കുകയുണ്ടായി. ഒരു ദിവസത്തെ പ്രാര്‍ത്ഥനായോഗത്തില്‍ സുറിയാനി സ്ത്രീകള്‍ അവരുടെ കെട്ട് മിന്ന് പറിച്ച് സമര്‍പ്പിച്ചത് രണ്ടിടങ്ങഴിയോളമുണ്ടെന്നാണ് പറയുന്നത്. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെക്കുറിച്ചുള്ള ഭീതി നിറഞ്ഞ പാട്ടുകള്‍ വീടുകള്‍ കയറിയിറങ്ങി ഇവര്‍ പാടിയിരുന്നു. ചിരട്ടയില്‍ ഭിക്ഷയാചിക്കുകയും, കിട്ടുന്ന പണമെല്ലാം പൊതുസ്വത്തായി കണക്കാക്കുകയും ചെയ്തു. ആളുകള്‍ ജോലിക്കു പോകാതെ പാട്ടും പ്രാര്‍ത്ഥനയുമായി കഴിഞ്ഞു. കെട്ടിടങ്ങള്‍ പണിയുന്നവര്‍ അത് നിര്‍ത്തിവെച്ചു. പ്രാര്‍ത്ഥനയുടെയും, നെഞ്ചത്തടിച്ചുള്ള നിലവിളിയുടെയും ശബ്ദം എല്ലാ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു.
1881 സെപ്റ്റംബര്‍ മാസം അവസാനിച്ചു. ജനങ്ങള്‍ എല്ലാം ഭീതിയിലായി. ഒക്‌ടോബര്‍ 1-ാം തീയതി മുതലെ ആര്‍പ്പുവിളികളും, നെഞ്ചത്തടിച്ചു പ്രാര്‍ത്ഥനയും, സ്‌തോസ്ത്രഗാനാലാപനങ്ങളും, കരച്ചിലും ഉയര്‍ന്നു. രാത്രിയില്‍ ഉറങ്ങിയവര്‍ ചുരുക്കമാണ്. പശ്ചാത്താപത്തിന്റെ കണ്ണുനീര്‍ പ്രവാഹമായിരുന്നു എല്ലായിടത്തും. അടുത്ത ദിവസമായി ,ആളുകള്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥനയോടുകൂടി ഇരുന്നു. പറഞ്ഞ സമയം ആയി, രണ്ടു മണി. വിദ്വാന്‍കുട്ടി അച്ചന്‍ എഴുന്നേറ്റേു യേശു വരുവാന്‍ ഇനി ഒരു നിമിഷമേ വേണ്ടൂ എന്ന് ഉറക്കെ പറഞ്ഞു. ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. പക്ഷെ, പ്രകൃതിക്ക് യാതൊരു ഭാവഭേദവും ഉണ്ടായില്ല. ആകാശത്ത് യാതൊരു മാറ്റവും കണ്ടില്ല. തന്റെ വിശ്വാസത്തില്‍ ദുഃഖിതനായി ആകാശത്തേക്കു ഉറ്റുനോക്കിക്കൊണ്ട് ഹൃദയം പൊട്ടി പാടിയ പാട്ടാണ് ”കാന്താ താമസമെന്തഹോ, വരുവനാശു.”

യുയോമയ സഭ സ്ഥാപിക്കപ്പെടുന്നു
1881- ഒക്‌ടോബര്‍ 3-ാം തീയതി മുതല്‍ ക്രൈസ്തവ സഭയുടെ യാതൊന്നിനോടും കലര്‍പ്പില്ലാത്ത യുയോമയം സഭ സ്ഥാപിതമായി എന്നു പ്രഖ്യാപിച്ചു. കര്‍ത്താവിന്റെ രണ്ടാം വരവിനായി ഇനി കാത്തിരിക്കരുത്, നിങ്ങളുടെ ഉള്ളിലാണ് ഉയിര്‍ത്തെണീറ്റ കര്‍ത്താവ് വസിക്കുന്നതെന്നുള്ള വിശ്വാസത്തിലായി പിന്നീട്. മരണശേഷം സ്വര്‍ഗ്ഗരാജ്യമോ, നരകമോ ഇല്ല എന്നും പ്രഖ്യാപിച്ചു. വിദ്വാന്‍കുട്ടി അച്ചന്‍ എഴുതിയ 12 പുസ്തകങ്ങളാണ് സഭ പ്രധാനമായും ഉപയോഗിക്കുന്നത്. സഭയ്ക്ക് സ്വന്തമായി ഭാഷ, വര്‍ഷം, ദിവസം, മുതലായവ ഉണ്ട്. സഭ കൈക്കൊണ്ടനടപടികളും മറ്റ് ആചാരങ്ങള്‍ ഒന്നും ഇവിടെ വിവരിക്കുന്നില്ല. 1888 വൃശ്ചികം 25-ാം തീയതി വിദ്വാന്‍കുട്ടി അച്ചന്‍ പുത്തന്‍ ബംഗ്ലാവില്‍ വെച്ചു മരണപ്പെട്ടു, ജഡം അദ്ദേഹത്തിന്റെ പുരയിടത്തില്‍ തന്നെ അടക്കിയിരിക്കുന്നു. ഇന്നും ചെറിയ ഒരു കൂട്ടം ആളുകള്‍ യൂയോമയ സഭാപ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കുന്നു.



ഉണര്‍വിന്റെ ജാതി
കൊളോണിയല്‍ ആധുനികതയുടെ ഭാഗമായിരുന്ന ക്രിസ്ത്യന്‍ ചിന്തകളെ പുതുക്കി വായിക്കാനുള്ള ശ്രമഫലമായി ഉണ്ടാക്കപ്പെട്ട ഉണര്‍വു പ്രസ്ഥാനങ്ങള്‍ എന്നത് ഒരേസമയം തന്നെ തിരുവതാംകൂറിലെ ജാതീയതയേയും, വെള്ളക്കാരന്റെ മതത്തേയും വെല്ലുവിളിച്ചു. ഉണര്‍വു യോഗങ്ങള്‍ ആംഗ്ലിക്കന്‍ മതത്തിനും സുറിയാനി സഭകള്‍ക്കും കീഴടങ്ങി ഉണ്ടാക്കപ്പെട്ടവയല്ലായിരുന്നു. വിമര്‍ശനപരമായും വിവേചനപരമായും ഒരു തെരഞ്ഞെടുപ്പായിരുന്നു ഉണര്‍വു പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചിരുന്നത്. സ്ഥലബന്ധിതവും, ജാതിബന്ധിതവുമല്ലാത്തതിനാല്‍ ഇത് വളരെ വേഗം പ്രചരിക്കപ്പെട്ടു. ജാതീയ സമുദായ സംഘടനകളുടെ സ്വത്വരൂപീകരണത്തിന് അധിനിവേശ ആധുനീകത കാരണമായിട്ടുണ്ട്. പക്ഷെ, ഇതിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സമത്വം, സാമൂഹികവികസനം എന്നീ ആശയങ്ങള്‍ സ്വജാതിക്കുള്ളില്‍ മാത്രമാണ് വികസിച്ചിരുന്നത്. നിലനിന്നിരുന്ന സാമൂഹ്യചരിത്രവ്യവസ്ഥികളെ കവച്ചുകടന്നുകൊണ്ട,് പ്രത്യേകിച്ച് ജാതീയ ചരിത്രത്തെ തിരസ്‌ക്കരിച്ചുകൊണ്ട് ഭാവിയിലേയ്ക്കു മാത്രം ലക്ഷ്യം ഇട്ട് തുടങ്ങിയ പ്രസ്ഥാനമായിരുന്നു ഉണര്‍വ് പ്രസ്ഥാനം. തിരുവതാംകൂറില്‍ നിലനിന്നിരുന്ന ജാതിസമ്പ്രദായത്തെ മനസ്സിലാക്കിയ ആംഗ്ലിക്കന്‍ മിഷണറിമാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ വൈരൂദ്ധ്യം നിറഞ്ഞതു തന്നെയായിരുന്നു. ഒരിക്കലും മിഷണറിമാര്‍ക്ക് വിശ്വാസത്തിന്റെ കുടക്കീഴില്‍ പല ജാതികളെ ഒരുമിച്ചു നിര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഹെന്‍ട്രി ബേക്കര്‍ മിഷണറി എഴുതുന്നു. ഒരു സിറിയന്‍ ക്രിസ്ത്യന്‍ പള്ളി ഉണ്ടെങ്കില്‍ അധികം അകലെയല്ലാത്ത ഒരടിമച്ചാപ്പലും കാണാം.” ”ഒരു വളപ്പിനുള്ളില്‍ രണ്ടു പള്ളികള്‍ പോലും നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. ക്രിസ്തുമതത്തിനുള്ളില്‍ ജാതീയത ദൃഢമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതിനെ വളരെ വേഗം ഇല്ലാതാക്കി ഉണര്‍വ് പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടത്. പ്രത്യേകിച്ച് പാണ്ടിക്കാരന്‍ മത്തായി ഉപദേശിയുടെയും, പറക്കള്ളി എന്നു രേഖപ്പെടുത്തപ്പെട്ട സ്ത്രീയുടെയും യോഗങ്ങള്‍ ജാതീയതയെ മറിച്ചിടുകതന്നെ ചെയ്തു. സുറിയാനിക്രിസ്ത്യാനികളാണ് ഇവരെ ശ്രവിച്ചതും വിശ്വസിച്ചതും. ഒരുപക്ഷേ സുറിയാനികള്‍ ശ്രദ്ധയോടെയിരുന്നതും, അംഗീകരിച്ചതുമായ ആദ്യദലിതരായിരിക്കാം അവര്‍. ജാതീയതയേയും, അടിമത്തത്തിനേയും പാപമായി കാണാന്‍ പഠിപ്പിച്ചതും ഉണര്‍വ് യോഗമാണ് എന്നതിന് തെളിവാണ് മുകളില്‍ പ്രസ്താവിച്ച എടത്വായിലെ കത്തനാരുടെ സംഭവം. വിദ്വാന്‍കുട്ടി അച്ചന്റെ ഒരു സംഭവം ഇത്തരത്തില്‍ ശ്രദ്ധേയമാണ്. ”ഉണര്‍വ് വിശ്വാസിയായിരുന്ന മേപ്ര പുലയന്‍ തോമയുടെ മകളുടെ വിവാഹാനന്തരം സദ്യ തയ്യാറാക്കിയിരുന്നു. രണ്ടു സ്ഥലങ്ങളിലാണ് സദ്യ തയ്യാറാക്കിയിരുന്നത്, പുലയര്‍ക്കു വേണ്ടി ഒരു സ്ഥലം, ഉയര്‍ന്ന ആളുകള്‍ക്കു മറ്റൊരു സ്ഥലവും, പാചകക്കാരനും സദ്യ ഉണ്ണാന്‍ വന്ന വിദ്വാന്‍കുട്ടി അച്ചന്‍ പുലയര്‍ക്കുവേണ്ടിയുള്ള സ്ഥലത്ത് വന്നിരിക്കുകയും ഭക്ഷണം കഴിക്കുകയും ഉണ്ടായി. ഇതു കണ്ട് എല്ലാവരും ഒരുമിച്ചിരുന്ന് ഒരു സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ചു എന്നു ഒരു കഥ പ്രചാരത്തിലുണ്ട്.

ഭൗതീകസുഖം വെടിഞ്ഞുള്ള ആരാധന
ആംഗ്ലിക്കന്‍ പഠിപ്പിക്കലുകള്‍ക്ക് നേര്‍വിപരീതമായി, യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ സ്വന്തമായ രീതിയില്‍ ആരാധനാസ്വാതന്ത്ര്യം അനുവദിച്ചത് ഉണര്‍വ് പ്രസ്ഥാനങ്ങളായിരുന്നു. അവരുടെ ചാട്ടവും, നൃത്തവും നിലവിളിയും എല്ലാ മിഷണറിമാര്‍ക്ക് പൈശാചികമായിരുന്നു. അവരുടെ ദര്‍ശനങ്ങളും പ്രവാചകന്മാരുമെല്ലാം കഴുത ദീര്‍ഘദര്‍ശികളായിരുന്നു. ആരാധനയില്‍, ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ അവകാശസ്വാതന്ത്ര്യം മുന്നോട്ടുവെച്ചതുമായ പ്രസ്ഥാനമാണ് ഉണര്‍വ് പ്രസ്ഥാനം. ഭൗതികനേട്ടത്തിനു മാത്രമായിട്ടാണ് ക്രിസ്തുമതത്തില്‍ കൂടിയത്, പുത്തന്‍ വിശ്വസാം സ്വീകരിച്ചത് എന്നതിനുള്ള വിമര്‍ശനമാണ് ഉണര്‍വ് പ്രസ്ഥാന ചരിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ഭൗതീകസുഖങ്ങള്‍ വേണ്ടാ എന്നു വെച്ചുകൊണ്ട് അത് പരസ്യമായി അവര്‍ തെളിയിച്ചു. ഉണ്ടായിരുന്ന സ്വത്തുക്കള്‍ വിറ്റതും, കെട്ടുതാലി പറിച്ചു കൊടുത്തതും, വിലപിടിച്ച വസ്തുക്കളെല്ലാം ഭൗതീകസുഖത്തിനു വേണ്ടിയുള്ള മതമാറ്റം എന്ന ആശയത്തെ ചോദ്യം ചെയ്യുന്നു.

1881 -ലെ ലോകാവസാനം എന്ന് പേരു പറഞ്ഞ് പ്രധാനമായും തെക്കേ ഇന്ത്യയില്‍ രണ്ട് പ്രസ്ഥാനങ്ങളിലാണ് ആളുകള്‍ കൂടുതലായി കൂടിയത്. യുസ്തൂസ് യോസഫിനാല്‍ രൂപം കൊണ്ട ആറുവര്‍ഷ പാര്‍ട്ടിയും, തിരുന്നല്‍വേലി സ്വദേശിയായ സാമുവല്‍ നാടാന്റെ നേതൃത്വത്തില്‍ ഉണ്ടാക്കപ്പെട്ട എണ്‍പത്തൊന്നു വര്‍ഷപ്പാര്‍ട്ടിയുമാണ.് വിദ്വാന്‍കുട്ടി അച്ചന്റെ ലോകാവസാനം 1881 ഒക്‌ടോബര്‍ രണ്ടായിരുന്നെങ്കില്‍ സാമുവല്‍ നാടാന്റെ ലോകാവസാനം 1881 സെപ്റ്റംബര്‍ 30 ആയിരുന്നു. വെള്ള വസ്ത്രധാരികളായ ഇവര്‍ ബ്രദറണ്‍ സഭയില്‍ നിന്ന് വേര്‍പ്പെട്ടു വന്നവരാണ്. 1881 സെപ്റ്റംബര്‍ 30നു മിശിഹാ തിരുന്നല്‍വേലിയിലെ ഇലഞ്ഞുണി എന്ന കടപ്പുറത്ത് പ്രത്യക്ഷപ്പെടുമെന്നായിരുന്നു പ്രവചനം.

വായനയും ഉണര്‍വും
അച്ചടി മലയാളക്കരയിലെ സാംസ്‌ക്കാരികജീവിതത്തില്‍ പലസംഘര്‍ഷങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും, പ്രത്യേകിച്ച് ആദ്യകാലനോവലുകളെ കുറിച്ചു ധാരാളം എഴുത്തുകളും നിലവിലുണ്ട്. 19-ാം നൂറ്റാണ്ടില്‍ അച്ചടിച്ച നോവലുകളും മറ്റു പുസ്തകങ്ങളും വാണിജ്യാടിസ്ഥാനത്തിനുകൂടിയാണ് അച്ചടിക്കപ്പെട്ടത്. സമൂഹത്തിലെ ഒരു പ്രത്യേക മേലാളവിഭാഗത്തിനെ ലക്ഷ്യമിട്ട് മാത്രമാണ് ഇത് അച്ചടിക്കപ്പെട്ടത്. ഇത്തരം ഒരു സാഹചര്യത്തിലാണ് ഉണര്‍വു പ്രസ്ഥാനങ്ങളുടെ പ്രചരണത്തിനെ കൂടുതല്‍ ജനായത്തവത്ക്കരിക്കുന്നതിനായി ലഘുലേഖകള്‍ അച്ചടിക്കപ്പെട്ടത്. ലഘുലേഖനങ്ങളും നേതാക്കന്മാരുടെ എഴുത്തുകളും എല്ലാം സമൂഹത്തിലെ എല്ലാവിഭാഗത്തിനെയും ലക്ഷ്യം ഇട്ടുകൊണ്ടും തികച്ചും സൗജന്യമായ രീതിയിലുമാണ് ജനങ്ങളില്‍ എത്തിച്ചേരുന്നത്. 19-ാം നൂറ്റാണ്ടില്‍ ഇറങ്ങിയതും കൊട്ടിഘോഷിക്കപ്പെടുന്നതുമായ നോവലുകളും പുസ്തകങ്ങളും ഒന്നും തന്നെ ഒരിക്കലും കീഴാളക്കുടിലുകളില്‍ എത്തിയിട്ടുപോലുമില്ല. കഥകളും നോവലുകളും സൃഷ്ടിച്ച സാംസ്‌ക്കാരിക സംഘര്‍ഷം, പ്രത്യേകിച്ച് അറിവും വിനോദവും തമ്മിലുള്ളത് സാധാരണജനതയുടെ ജീവിതത്തില്‍ ഉണ്ടാകാനിടയില്ല. എന്നാല്‍ വളരെ കൃത്യതയോടും ഗൗരവത്തോടും കൂടിയുള്ള ആശയകൈമാറ്റമായിരുന്നു ഉണര്‍വ്വുകാലത്തുള്ള ലഘുലേഖകള്‍ മുന്നോട്ടുവെച്ചത്.

ലഘുലേഖകള്‍ പ്രചരിപ്പിക്കുക എന്നത് ഒരു സമരതന്ത്രം കൂടിയായിരുന്നു. പ്രത്യേകിച്ച് ആംഗ്ലിക്കന്‍ വ്യവസ്ഥിതിയേയും പഠിപ്പിക്കലിനെയും വെല്ലുവിളിച്ചു ജനങ്ങളില്‍ നേരിട്ടെത്തിക്കുന്ന ലഘുലേഖകള്‍ക്ക് മറുപടി എഴുതുവാനും, അതേ പ്രദേശത്തു തന്നെ വിതരണം ചെയ്യുവാനും ആംഗ്ലിക്കന്‍ മിഷണറിമാരും ബാധ്യസ്ഥരായിരുന്നു. ഈ തുറന്ന എഴുത്ത് വഴക്ക് വ്യവസ്ഥിയാണ് വായനയുടെ ജനാധിപത്യം നിര്‍മ്മിക്കാനും, കൂടുതല്‍ ജനായത്തവത്ക്കരണത്തിനും കാരണമായി തീര്‍ന്നത്. ‘ആറുവര്‍ഷക്കാരെക്കുറിച്ച്, ഭയങ്കരസൂചകം’ മുതലായ ലേഖനങ്ങള്‍ ഇത്തരത്തില്‍ വളരെ ശ്രദ്ധേയമായതാണ്. വളരെ ശക്തമായതും, കൃത്യതയോടുകൂടിയതുമായ ഒരു തുറന്ന പ്രസംഗാനന്തരമാണ് ഈ കടലാസ് കഷണങ്ങള്‍ വിതരണം ചെയ്യപ്പെട്ടത്. സ്‌ക്കൂളിലെ അദ്ധ്യാപകന്റെ ക്ലാസ്സിനുശേഷം നല്‍കുന്ന നോട്ടുകള്‍ക്ക് തുല്യമായ ഈ ലഘുലേഖകള്‍ ഒരിക്കലും നേരമ്പോക്കിന്റെ വായനാസംസ്‌ക്കാരത്തിനെയല്ലാ ഉണ്ടാക്കിയെടുത്തത്. ആകാംക്ഷ നിലനിര്‍ത്തക്കൊണ്ട് തന്നെ വിതരണം ചെയ്യപ്പെട്ട ഈ ലഘുലേഖകള്‍ ഒന്നാകെ വിരല്‍ ചൂണ്ടുന്നത് ബൈബിളിലേയ്ക്കാണ്. അങ്ങനെ സാധാരണ ജനങ്ങള്‍ക്കും ബൈബിളിന്റെ ആവശ്യകത വര്‍ദ്ധിപ്പിച്ചു.ബൈബിളിന്റെ വായന വര്‍ദ്ധിച്ചു. കുടുംബപ്രാര്‍ത്ഥന, സങ്കീര്‍ത്തനം, പഴയനിയമം, ട്രാക്റ്റുകള്‍ മുതലായവ സി.എം.എസ് പ്രസ്സില്‍നിന്ന് ഇറങ്ങിയിരുന്നെങ്കിലും ഇതിന്റെ വില്പ്പനയില്‍ വര്‍ദ്ധനവുണ്ടായത് ഉണര്‍വ് കാലത്താണ്. 1873 ല്‍ 1119 ബൈബിളാണ് വിറ്റഴിച്ചതെങ്കില്‍ 1874-ല്‍ 3034 കോപ്പി ബൈബിളാണ് ചെലവായത്. 70% വര്‍ദ്ദനവുണ്ടായതായാണ് കണക്ക്. അച്ചടിച്ച പുസ്തകങ്ങള്‍ മുഴുവന്‍ തീര്‍ന്നുപോകുകയും ചെയ്തു.

മതപരമായ ആശയം മാത്രമാണ് ഇവ മുന്നോട്ടുവെച്ചതെങ്കിലും, 19-ാം നൂറ്റാണ്ടിലെ അച്ചടി മാധ്യമത്തിലൂടെയുള്ള ആഖ്യാനങ്ങള്‍ എല്ലാം ലക്ഷ്യമിട്ടിരുന്നത് അറിവ്, വായന, എന്നതു മാത്രമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അച്ചടിയെ പ്രചാരണായുധ മാധ്യമമായിട്ടാണ് ഉണര്‍വ് പ്രസ്ഥാനം കണ്ടിരുന്നത്. സി.എം.എസ് പ്രസ്സും, മറ്റു ലഭ്യമായ അച്ചടിശാലകളുമാണ് ഇവര്‍ ഉപയോഗിച്ചത്. വളരെ കുറച്ചുകാലം കൊട്ടാരക്കരയില്‍ ഒരു അച്ചടിശാല ഇവര്‍ നടത്തുകയും ചെയ്തു. വരമൊഴി സംസ്‌ക്കരാത്തിനായി ലഘൂകരിക്കപ്പെട്ടതും, ബൈബിളിലെ വാക്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുമായ ലഘുലേഖകള്‍ വായനയുടെയും, വിദ്യാഭ്യാസത്തിന്റെയും ആവശ്യകഥ മറ്റു ബാഹ്യ പ്രേരണകള്‍ ഒന്നും തന്നെ ഇല്ലാതെ വര്‍ദ്ദിപ്പിച്ചു. എല്ലാവിധ ജനങ്ങളിലും എത്തപ്പെട്ട ലഘുലേഖനങ്ങളുടെ വായനയാണ് തിരുവതാംകൂറിലെ പുസ്തക വായനയെ വികസിപ്പിച്ചത്. ജാതിയുടെയും, സവര്‍ണ്ണ- അവര്‍ണ്ണ വേര്‍തിരിവുകളെ മറികടന്നുകൊണ്ടാണ് ലഘുലേഖകള്‍ എല്ലായിടത്തും എത്തപ്പെട്ടത്. മൊത്തം ജനത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയായിരുന്നു ഇത്. വിശുദ്ധിയും സവര്‍ണ്ണതയും കാത്തു സൂക്ഷിച്ചിരുന്നതും, ഉന്നത സംസ്‌ക്കാരത്തിന്റെ മാത്രം സൂചകം എന്ന പേരില്‍ നിര്‍ത്തപ്പെട്ടിരുന്ന അച്ചടിവഴിയുള്ള മാധ്യമത്തെയാണ് സാധാരണ ജനങ്ങളിലെത്തിച്ചത്.

പാപം മാറ്റുവാന്‍ പാട്ടുകള്‍
ഉണര്‍വ് കാലത്ത് രചിക്കപ്പെട്ട പാട്ടുകള്‍ എന്നത് വളരെയധികം ജനപ്രീതി നേടിയ ഒന്നാണ്. ക്രിസ്തുമതത്തില്‍നിന്നും പിന്‍മാറിയെങ്കിലും ഉണര്‍വുകാര്‍ എഴുതിയ പാട്ടുകള്‍, പ്രത്യേകിച്ച് വിദ്വാന്‍കുട്ടി അച്ചന്റെ പാട്ടുകള്‍ ഇല്ലാത്ത ക്രിസ്തീയ പാട്ടുപുസ്തകങ്ങള്‍ ഇല്ല. തമിഴ്‌നാട്ടിലെ വേദനായം ശാസ്ത്രിയുടെയും, ലണ്ടന്‍ മിഷനിലെ മോശവത്സലംശാസ്ത്രിയുടെയും പാട്ടുകള്‍ക്ക് സമമായിനില്‍ക്കുന്നതാണ് വിദ്വാന്‍കുട്ടി അച്ചന്റെ പാട്ടുകള്‍. ശാസ്ത്രീയ സംഗീതത്തെയും, കര്‍ണ്ണാട്ടിക് രാഗങ്ങളെയും ക്രൈസ്തവ സഭകളില്‍ അവതരിപ്പിച്ചു എന്നതാണ് ഇവരുടെ സംഭാവന. ഉണര്‍വുയോഗങ്ങളിലെ പ്രധാനി പാട്ടുകളായിരുന്നു. രാഗങ്ങളുടെയും ഈണത്തിന്റെയും ജാതീയമേല്‍ക്കോയ്മയെ അകറ്റി എല്ലാവര്‍ക്കും പാടാവുന്ന രീതിയില്‍ ജനകീയമാക്കിയത് ഈ ഉണര്‍വ് യോഗങ്ങളായിരുന്നു. ശാസ്ത്രീയസംഗീതത്തില്‍ ആലപിക്കപ്പെടുന്ന പാട്ടുകള്‍ സാധാരണക്കാര്‍ക്ക് ആസ്വദിക്കാനും, ഒരു പ്രത്യേക ഘട്ടത്തില്‍ അതിനനുസരിച്ച് നൃത്തം ചെയ്യുവാനും അനുവദിച്ചത് ഉണര്‍വ് യോഗങ്ങള്‍ മാത്രമാണ്. ധാരാളം വരികള്‍ ഉള്ളതും സംസ്‌കൃതത്തില്‍ എഴുതപ്പെട്ടതുമായ പാട്ടുകള്‍പോലും ഇവര്‍ പ്രചരിപ്പിച്ചിരുന്നു.
പല പാട്ടുകളും ഉണ്ടാക്കപ്പെട്ടത് അതിന്റെ സന്ദര്‍ഭത്തിനനുസരിച്ചായിരുന്നു. അതുപോലെ തന്നെ പാപം-പാപഭയം ഉപയോഗിച്ചാണ് പ്രസ്ഥാനം വികസിച്ചത്. സാമൂഹ്യശാസ്ത്ര പഠനങ്ങളില്‍ സ്വദേശീയജനസമൂഹത്തിലെ പാപഭയത്തിന്റെ സ്വാധീനമാണ് ലോകത്തെമ്പാടും മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി നല്‍കിയത് എന്നത് നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ പരസ്യമായി ഏറ്റുപറയുന്ന പാപപരിഹാരം എന്നതാണ് ഉണര്‍വ് സഭകള്‍ മുന്നോട്ടു വെയ്ക്കുന്നത്. യുസ്തൂസ് യോസഫ് സഭയില്‍ വായിക്കാനായി കൊടുത്ത ഒരു എഴുത്തില്‍ അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്. ”ഞാന്‍ ആകൃത്യത്തില്‍ ആകൃതിപ്പെട്ടു. പാപത്തില്‍ എന്റെ മാതാവ് എന്നെ ഗര്‍ഭം ധരിച്ചു. പാതകനായി ജനിച്ചു. സാത്താന്റെ മൂത്തമകനായി ജീവിച്ചു. ആയതു മാതാപിതാക്കന്മാര്‍ക്ക് അനുസരണയില്ലാതെയും കള്ളം പറഞ്ഞും മോഷ്ടിച്ചും പുരുഷസംഗം ചെയ്തും അവലക്ഷണമായി പ്രവര്‍ത്തിച്ചും ബീജത്തെ ഭൂമിയില്‍ ഒക്കെ ചിതറിച്ചും നാറ്റിച്ചും നടന്ന എന്റെ കാമവികാരത്താല്‍ പല സ്ത്രീകളെയും അശുദ്ധപ്പെടുത്തിയതു മാത്രമല്ല എന്റെ മാതാവെന്നപോലെയുള്ള സ്ത്രീകളെയും അശുദ്ധപ്പെടുത്തി കൊടിയ ചണ്ഡാളനും ശപിക്കപ്പെട്ട നാശത്തിന്‍ പുത്രനായിട്ടു തന്നെ. ഇപ്രകാരം ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ നീ എനിക്കു നിന്റെ പരിശുദ്ധ പുത്രനെ കാണിക്കുകയും ജ്ഞാനസ്‌നാനം മൂലം നിന്റെ പൊന്നുമക്കളുടെ കൂട്ടത്തില്‍ ഈ അശുദ്ധനെയും ചേര്‍ത്തുകൊണ്ടുവല്ലോ. എന്നിട്ടും ഞാന്‍ എന്റെ പാത്രത്തെ അപമാനമായി അനുഭവിക്കുകയും ദ്രവ്യാഗ്രഹമുള്ളവനായി വഞ്ചന പ്രവൃത്തിക്കയും വീണ്ടും ബീജത്തെ ചിതറിച്ചുകളഞ്ഞു ഭൂമിയെ അശുദ്ധപ്പെടുത്തുകയും ചെയ്തു.” ജനങ്ങളുടെ ജീവിതരീതിയെ ബൈബിള്‍ അടിസ്ഥാനമാക്കി പാപം എന്ന സങ്കല്പ്പത്തിലൂടെ നോക്കികാണുന്നതിനായി നിര്‍ബന്ധിക്കുകയും, ഈ ലോകജീവിതത്തില്‍ തെറ്റായ ജീവിതമാണ് നയിക്കുന്നതെന്ന ബോധം ഉണ്ടാക്കിയെടുത്തുകൊണ്ടാണ് ഉണര്‍വ് സഭ മുന്നോട്ടു നീങ്ങിയത്. മിഷണറിപഠിപ്പിക്കലുകള്‍ പാപബോധമുണ്ടാക്കിയിരുന്നെങ്കിലും, അവയെ പരസ്യമായി ഏറ്റുപറഞ്ഞു പാപമോക്ഷംനേടാന്‍ സാധിക്കുമെന്നും പഠിപ്പിച്ചത് ഉണര്‍വ്പ്രസ്ഥാനമാണ്.
ഉണര്‍വ് യോഗങ്ങളുടെ ചരിത്രം സംബന്ധിച്ച എഴുത്തുകള്‍ അവയുടെ പ്രവചനങ്ങളെ ദുര്‍വ്യഖ്യാനാമായി മാത്രം ചിത്രീകരിക്കുകയും, അവയുടെ അപമാനത്തിന് ഊന്നല്‍ നല്‍കുകയുമാണ് വിശകലനം ചെയ്യുന്നത്. ഈ യോഗങ്ങള്‍ ഉണ്ടാക്കിയതായ പുതിയ വ്യവസ്ഥിതികളും, പഴയതിന്റെ തിരസ്‌ക്കരണവും ഒന്നും തന്നെ വേണ്ട വിധേന വിശകലനം ചെയ്തിട്ടില്ല എന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ശ്രമം നടത്തിയത്.

-വിനില്‍ പോള് (Vinil Paul)
(എം.ജി.യൂണിവേഴ്‌സിറ്റി സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ ഗവേഷകനാണ് ലേഖകന്‍)

No comments:

Post a Comment